നന്ദി മലിംഗ, ത്രസിപ്പിക്കുന്ന പന്തേറിന്; കളമൊഴിഞ്ഞത് യോര്‍ക്കറുകളുടെ രാജാവ്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയും പ്രഹരശേഷിയുടെ തമ്പുരാനുമായ ലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 38 കാരനായ മലിംഗ തന്നെയാണ് ട്വിറ്ററിലൂടെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. 2011, 2019 വര്‍ഷങ്ങളിലായി ടെസ്റ്റിലും നിന്നും ഏകദിനത്തില്‍ നിന്നും വിരമിച്ച മലിംഗ ട്വന്റി20യില്‍ മാത്രമേ കളിച്ചിരുന്നുള്ളു.

ട്വന്റി20യിലെ കളിയും അവസാനിപ്പിക്കുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നു വിരമിക്കുകയാണ്. ഈ യാത്രയില്‍ എന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി. വരുംവര്‍ഷങ്ങളില്‍ യുവ ക്രിക്കറ്റര്‍മാരുമായി പരിചയസമ്പത്ത് പങ്കുവയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു-മലിംഗ ട്വീറ്റ് ചെയ്തു.

ബാറ്റ്‌സ്മാന്റെ പാദം തകര്‍ക്കുന്ന യോര്‍ക്കറുകള്‍ക്ക് വിഖ്യാതനായ മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 546 വിക്കറ്റുകള്‍ പിഴുത ശേഷമാണ് കളമൊഴിയുന്നത്. 30 ടെസ്റ്റില്‍ നിന്ന് 101ഉം 226 ഏകദിനങ്ങളില്‍ 338ഉം 84 ട്വന്റി20കളില്‍ നിന്ന് 107ഉം വീതം വിക്കറ്റുകള്‍ മലിംഗ പോക്കറ്റിലാക്കി.

ട്വന്റി20യില്‍ ശ്രീലങ്കയുടെ നേട്ടങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത് മലിംഗയാണ്. 2009, 2012 ടി20 ലോകകപ്പുകളില്‍ ലങ്കന്‍ ബൗളിംഗിനെ നയിച്ചത് മലിംഗയായിരുന്നു. രണ്ടു തവണയും ലങ്ക ഫൈനലില്‍ കടന്നു. 2014ല്‍ ലങ്ക ആദ്യമായി ട്വന്റി20 ലോക കിരീടം ചൂടിയപ്പോള്‍ ക്യാപ്റ്റനും മറ്റാരുമായിരുന്നില്ല. 2007 ലോക കപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലു പന്തില്‍ നാല് വിക്കറ്റ് എറിഞ്ഞിട്ടത് മലിംഗയുടെ ശ്രദ്ധേമായ പ്രകടനങ്ങളില്‍പ്പെടുന്നു. ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ കിരീട നേട്ടങ്ങളിലും മലിംഗ നിര്‍ണായക സംഭാവനകള്‍ നല്‍കിയിരുന്നു.