ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സുകളില്‍ ഒന്നെന്ന് സച്ചിന്‍ വിധി എഴുതിയ പ്രകടനം, ഉടമ പാകിസ്ഥാന്‍ താരം!

ഷമീല്‍ സലാഹ്

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളില്‍ മറ്റാരേക്കാളും എന്നെ സംബന്ധിച്ചു കൂടുതല്‍ ഇഷ്ടം തോന്നിയ ഒരു പ്ലെയര്‍ ഉണ്ടെങ്കില്‍ അത് ഇദ്ദേഹമാണ്, ഇജാസ് അഹമ്മദ്. പവര്‍ഫുള്‍ ഹിറ്റിംഗ് ആയിരുന്നു ഇജാസിന്റെ ബാറ്റിംഗിന്റെ സവിശേഷത. പിന്നെ, പരസ്പരം അടുത്തിരിക്കുന്ന കാലുകള്‍ക്കിടയില്‍ ബാറ്റിനെ ബലമായി പിടിച്ച് അധികം കുനിഞ്ഞ് നില്‍ക്കുന്ന ആ ബാറ്റിംഗ് സ്റ്റാന്റും. ഇജാസിലേക്ക് ആകര്‍ഷിച്ച ഘടകങ്ങളും ഇതൊക്കെ തന്നെ.

ഇജാസിന്റെ ബാറ്റിംഗ് കണ്ടവര്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തതേണ്ടതില്ല. എങ്കിലും പറഞ്ഞു വരുമ്പോള്‍ ഇജാസിന്റെ ബാറ്റിംഗിനെ കുറിച്ച് നിര്‍വചിക്കുക എന്നത് ബുദ്ധിമുട്ടാണ്. ബാറ്റിംഗ് സാങ്കേതികത ഒന്നും അത്ര മികച്ചതായിരുന്നില്ല. പകരം പാറ പോലുള്ള ഉറച്ച സ്വഭാവവും, ധാര്‍ഷ്ട്യവും ഒക്കെയായിരുന്നു കൈമുതല്‍. തന്റേതായ ചില ദിവസങ്ങളില്‍ ഇജാസിലെ ബാറ്റ്‌സ്മാന്‍ ഭ്രാന്തനാകും.

ബാറ്റ് ചെയ്യുമ്പോള്‍ വലംകൈയിന്റെ ആധിപത്യം നന്നായി പുലര്‍ത്തിയതിനാല്‍ ക്രൂരമായ കട്ട് ഷോട്ടുകളും, യുദ്ധസമാനമായ ഷോട്ടുകള്‍ അടിക്കുകയും, ഒപ്പം അതിര്‍വരമ്പുകള്‍ ചെറുതായതായും ഒക്കെ കാണപ്പെടും. എന്നാലോ, ചില ദിവസങ്ങളില്‍ വിക്കറ്റുകള്‍ മോശമായ ഷോട്ടിലൂടെ വലിച്ചെറിയുന്ന ഇജാസിനെയും കാണാം.

അന്നൊരിക്കല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യന്‍ ബോളിംഗിനെ പിച്ചിച്ചീന്തി 84 പന്തില്‍ നിന്നും 9 സിക്‌സും 10 ബൗണ്ടറികളുമോടെ 139 റണ്‍സ് നേടി അനായാസം മത്സരം സ്വന്തമാക്കിയപ്പോള്‍. ഇജാസിന്റെ ഇന്നിംഗ്സ് ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സുകളില്‍ ഒന്നാണെന്ന് മത്സരത്തിന് ശേഷമുള്ള അവതരണത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ആ ഇന്നിംഗ്സിന്റെ ആഘാതമായിരുന്നു.

Read more

അങ്ങനെയൊക്കെയായിരുന്നു ഒരു സമയത്തുബോളര്‍മാരില്‍ ഭീതി സൃഷ്ടിച്ചിരുന്ന പാകിസ്ഥാന്‍ ബാറ്റിംഗിലെ ഒരു പ്രധാന സ്ട്രൈക്കര്‍ ആയിരുന്ന ഇജാസ്. ഫോം നഷ്ടപ്പെട്ട് ഈ മില്ലേനിയത്തിന്റെ തുടക്കത്തില്‍ തന്നെ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും, തൊണ്ണൂറുകളിലെ പാകിസ്ഥാന്‍ ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായിരുന്നു ഇജാസ്. മാത്രവുമല്ല, അന്നുണ്ടായിരുന്ന പാക് ടീമിലെ അല്പം ഭേദപ്പെട്ട ഫീല്‍ഡറും ഇജാസ് ആയിരുന്നു..