ചൈനീസ് കമ്പനിയെ കെട്ടുകെട്ടിച്ചു; ഐ.പി.എല്‍  ഇന്ത്യന്‍ വമ്പന്മാര്‍ തിരിച്ചുപിടിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ നിന്നും ചൈനീസ് കമ്പനിയെ കെട്ടുകെട്ടിച്ചു ഇന്ത്യന്‍ വമ്പന്മാര്‍ സ്‌പോണ്‍സര്‍ഷിപ്പ് തിരിച്ചുപിടിച്ചു. ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചൈനീസ് മൊബൈല്‍ കമ്പനി വിവോ മാറി പകരം ടാറ്റാ ഗ്രൂപ്പ് വരും. ഈ വര്‍ഷം മുതല്‍ ഇന്ത്യന്‍ ബിസിനസ് വമ്പന്മാരായിരിക്കും സ്‌പോണ്‍സര്‍മാര്‍.

ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത്. ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലും ഇക്കാര്യം സ്ഥിരീകരിച്ചു. 2018 മുതല്‍ 2022 വരെയുള്ള സ്‌പോണ്‍സര്‍ഷിപ്പ് 2200 കോടിയ്ക്കായിരുന്നു വിവോ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയത്. എന്നാല്‍ 2020 ല്‍ ഗല്‍വാന്‍ താഴ്‌വാരത്ത് ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ ഒരു വര്‍ഷത്തേക്ക് ചൈനീസ് കമ്പനി ഇടവേളയെടുക്കുകയും ഡ്രീം ഇലവണ്‍ പകരം എ്ത്തുകയുമായിരുന്നു.

2021 ല്‍ വിവോ ഐപിഎല്ലിലേക്ക് തിരിച്ചുവരുമെന്ന് ഊഹാപോഹം ഉയര്‍ന്നിരുന്നെങ്കിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ബിസിസിഐ അവകാശത്തിനായി പുതിയ സ്‌പോണ്‍സറെ തെരയുകയും ഒടുവില്‍ ബിസിസിഐ പുതിയ തീരുമാനം അംഗീകരിച്ചിരിക്കുകയുമാണ്.