ബസിന് അടിയിൽ തമിഴ്നാട് നായകനെ പെടുത്തി പരിശീലകൻ, ദിനേഷ് കാർത്തിക്ക് പറയുന്നത് ഇങ്ങനെ; കോച്ചിനെ കുറ്റപ്പെടുത്തി ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് ടീമിൻ്റെ പരിശീലകൻ ക്യാപ്റ്റനെ പരസ്യമായി വിമർശിക്കുന്നത് പലപ്പോഴും ക്രിക്കറ്റിൽ നമ്മൾ കാണാറുള്ള കാര്യമല്ല. എന്നാൽ, തമിഴ്‌നാടും മുംബൈയും തമ്മിലുള്ള രഞ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിന് ശേഷം അങ്ങനെ ഒരു കാഴ്ചക്കും സാക്ഷിയാകേണ്ടതായി വന്നിരിക്കുന്നു. ആദ്യം ബാറ്റ് ചെയ്യാനുള്ള ക്യാപ്റ്റൻ ആർ സായി കിഷോറിൻ്റെ തീരുമാനത്തെ വിമർശിച്ച് തമിഴ്‌നാട് കോച്ച് സുലക്ഷൻ കുൽക്കർണി രംഗത്ത് എത്തിയിരിക്കുകയാണ്. കുക്ലാർണിയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ തർക്കം സൃഷ്ടിച്ചു, ആരാധകർ പരിശീലകനെ വിമർശിച്ചു. മുതിർന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക് പോലും കുൽക്കർണിയുടെ അഭിപ്രായത്തിൽ നിരാശ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തി.

“ഇത് വളരെ തെറ്റാണ്. കോച്ച് കാണിച്ചത് മോശമായി പോയി. ഏഴ് വർഷത്തിന് ശേഷം ടീമിനെ സെമിയിലെത്തിച്ച ക്യാപ്റ്റനെ പിന്തുണയ്‌ക്കുന്നതിന് പകരം ഇങ്ങനെ ഉള്ള പ്രവർത്തി കാണിച്ചത് മോശമായി പോയി. പരിശീലകൻ തൻ്റെ ക്യാപ്റ്റനെ തീർത്തും കളിയാക്കുകയാണ് ചെയ്തത്. ബസിന് അടിയിൽ ഒറ്റപ്പെട്ട വിട്ട പോലെ ആയി പോയി പറഞ്ഞ കാര്യങ്ങൾ.” കാർത്തിക് എക്‌സിൽ (മുമ്പ് ട്വിറ്റർ) കുറിച്ചു.

തമിഴ്നാടിനെ ഇന്നിങ്സിനും 70 റൺസിനും തകർത്ത് മുംബൈ രഞ്ജി ട്രോഫി ഫൈനലിൽ എത്തുക ആയിരുന്നു. 232 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ തമിഴ്നാട് രണ്ടാം ഇന്നിംഗ്സിൽ 162 റൺസിന് എല്ലാവരും പുറത്ത്. നാലു വിക്കറ്റ് വീഴ്ത്തിയ ഷംസ് മുലാനിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ശാർദൂൽ ഠാക്കൂർ, തനുഷ് കൊടിയാൻ, മൊഹിത് അവാസ്തി എന്നിവർ ചേർന്നാണ് തമിഴ്നാടിൻറെ നടുവൊടിച്ചത്.

ആദ്യം ബാറ്റ് ചെയ്യാനുള്ള സായ് കിഷോറിൻ്റെ തീരുമാനമാണ് സെമിഫൈനലിൽ ടീമിൻ്റെ തോൽവിയിലേക്ക് നയിച്ചതെന്ന് സൂചിപ്പിച്ചുകൊണ്ട് കുൽക്കർണി ക്യാപ്റ്റനായ സായ് കിഷോറിനെ കുറ്റപ്പെടുത്തുക ആയിരുന്നു

“ഞാൻ എപ്പോഴും പറയാനുള്ളത് തുറന്നുപറഞ്ഞു. മത്സരത്തിന്റെ അന്ന് രാവിലെ 9 മണി ആയപ്പോൾ തന്നെ ഞങ്ങൾ തോറ്റു” . വിക്കറ്റ് കണ്ട നിമിഷം, സാഹചര്യങ്ങൾ എനിക്ക് നന്നായി മനസിലായി. എല്ലാം സജ്ജമാക്കി, ഞങ്ങൾ ടോസ് നേടി, ഒരു പരിശീലകൻ എന്ന നിലയിൽ, ഒരു മുംബൈക്കാരൻ എന്ന നിലയിൽ, എനിക്ക് സാഹചര്യങ്ങൾ നന്നായി അറിയാം. ഞങ്ങൾ ബൗൾ ചെയ്യണമായിരുന്നു, പക്ഷേ ക്യാപ്റ്റൻ ചെയ്തത് തെറ്റായി പോയി”

“മുംബൈ പോലെ ഒരു മികച്ച ടീമിനെതിരെ ഇറങ്ങുമ്പോൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കണം ആയിരുന്നു. അത് ചെയ്യാത്ത കൊണ്ടാണ് തോറ്റത്” കുൽക്കർണി പറഞ്ഞു.

തമിഴ്നാടിൻറെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 146 റൺസിന് മറുപടിയായി 106 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായശേഷം വാലറ്റക്കാരുടെ മികവിലൂടെയാണ് മുംബൈ തിരിച്ചുവന്നത്.എട്ടാമനായി ഇറങ്ങി വെടിക്കെട്ട് സെഞ്ചുറി നേടിയ ഷാർദ്ദുൽ താക്കൂറും 89 റൺസുമായി പുറത്താകാതെ നിന്ന തനുഷ് കൊടിയാനും 26 റൺസെടുത്ത തുഷാർ ദേശ്പാണ്ഡെയുമാണ് മുംബൈക്ക് 232 റൺസിൻറെ ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്.