കഴിഞ്ഞ സീസണില്‍ പുച്ഛിച്ചു ടീമിലെടുത്തു ; ഇത്തവണ അവരെ നിലനിര്‍ത്താന്‍ മുടക്കേണ്ടി വന്നത് കോടികള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയൊരു സീസണ് തുടക്കമിട്ട് വാശിയേറിയ മെഗാലേലം  കഴിഞ്ഞപ്പോള്‍  രണ്ടുനാലു ദിനങ്ങള്‍ കൊണ്ട് ചിലര്‍ രാജാവായി മാറിയപ്പോള്‍ ചിലര്‍ വീണത് മാളിക മുകളില്‍ നിന്നും. കളിക്കാരുടെ മൂല്യത്തിന്റെ കാര്യത്തില്‍ പോയ സീസണുകളില്‍ മൂല്യം കൂടിയവര്‍ അപ്രതീക്ഷിതമായി താഴേയ്ക്ക് വീണപ്പോള്‍ കഴിഞ്ഞ സീസണില്‍ വില കിട്ടാതെ ടീമില്‍ കടന്നുകൂടിയവര്‍ക്ക് ഈ സീസണില്‍ മൂല്യം കൂടിയത് ആയിരക്കണക്കിന് ശതമാനത്തില്‍.

മൂല്യം കൂടിയവര്‍

പോയ സീസണുകളില്‍ ഫ്രാഞ്ചൈസികള്‍ കോടികള്‍ മുടക്കി ടീമിലെത്തിച്ച പലരുടേയും മൂല്യം കുത്തനെ കുറഞ്ഞപ്പോള്‍ ഒരു മൂല്യവുമില്ലാത്ത ചിലരുടെ മൂല്യം കുത്തനെ കൂടുകയും ചെയ്തു.

5000 ശതമാനം വരെ വില കൂടിയ താരങ്ങളുമുണ്ട്. ഹര്‍ഷല്‍ പട്ടേലാണ് മൂല്യം കുതിച്ചുയര്‍ന്ന താരങ്ങളില്‍ ഒന്നാമന്‍. കഴിഞ്ഞ ഐപിഎല്‍ എഡീഷണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ 20 ലക്ഷം മുടക്കി ടീമിലെടുത്ത ഹര്‍ഷല്‍ പട്ടേല്‍ ഈ സീസണില്‍ പോയത് 10.25 കോടിയ്ക്കായിരുന്നു. മൂല്യം ഉയര്‍ന്നത് 5275 ശതമാനത്തോളം. ഇത്തവണ താരത്തെ നില നിര്‍ത്താന്‍ ആര്‍സിബിയ്ക്ക് ലേലത്തില്‍ കടുത്ത മത്സരം തന്നെ നേരിടേണ്ടി വന്നതാണ് താരത്തിന്റെ മൂല്യം കൂടാനിടയായത്.

കഴിഞ്ഞ സീസണില്‍ വെറും 20 ലക്ഷം മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എടുത്ത പ്രസിദ്ധ് കൃഷ്ണയെ രാജസ്ഥാന്‍ റോയല്‍സ് ഈ സീസണില്‍ കൊത്തിയത് 10 കോടിയ്ക്കായിരുന്നു. 4900 ശതമാനമാണ് താരത്തിന്റെ മൂല്യം കൂടിയത്. വിദേശതാരങ്ങളില്‍ ടിം ഡേവിഡിനെ 4025 ശതമാനം അധികമൂല്യം നല്‍കി 8.25 കോടിയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് വാങ്ങഇയത് കഴിഞ്ഞ വര്‍ഷം 20 ലക്ഷത്തിന് റോയല്‍ ചലഞ്ചേഴ്‌സ് വാങ്ങിയ താരമായിരുന്നു. കര്‍ണാടകക്കാരനായ ദേവ് ദത്ത് പടിക്കലിന്റെ മൂല്യം കയറിയത് 3775 ശതമാനമാണ്.

20 ലക്ഷത്തിന് മുന്‍ സീസണില്‍ ആര്‍സിബി നേടിയ താരത്തെ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ലേലത്തില്‍ പിടിച്ചത് 7.75 കോടിയ്ക്കായിരുന്നു. കഴിഞ്ഞ സീസണില്‍ 50 ലക്ഷത്തിന് ആര്‍സിബി എടുത്ത ശ്രീലങ്കന്‍ താരം വാനിണ്ടു ഹസരംഗയെ ഇത്തവണ ടീമില്‍ നിലനിര്‍ത്താന്‍ 2050 ശതമാനം മൂല്യമുയര്‍ത്തേണ്ടി വന്നു ആര്‍സിബിയ്ക്ക്. 10.75 കോടിയ്ക്കായിരുന്നു താരത്തെ പിടിച്ചത്.

കുത്തനെ വീണവര്‍

ലേലത്തില്‍ കിട്ടുന്ന മൂല്യത്തില്‍ ഇത്തവണ വന്‍ തിരിച്ചടി കിട്ടിയത് കൃഷ്ണപ്പ ഗൗതത്തിനാണ്. ചെന്നൈ സൂപ്പര്‍കിംഗ്‌സ് കഴിഞ്ഞ സീസണില്‍ 9.25 കോടിയ്ക്ക് വാങ്ങിയ താരത്തിനായി ഈ സീസണില്‍ ക്ലബ്ബ് മുടക്കിയത് 90 ലക്ഷം മാത്രം. 90.28 ശതമാനമാണ് മൂല്യം കുറഞ്ഞത്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെ അഞ്ചുകോടിയ്ക്ക് വാങ്ങിയ കരണ്‍ ശര്‍മ്മയെ ഇത്തവണ ആര്‍സിബി വാങ്ങിയതാകട്ടെ 50 ലക്ഷത്തിന്. 90 ശതമാനം വിലയിടിഞ്ഞു.

പ്രിയം ഗറിനെ സണ്‍റൈസേഴ്‌സ് വാങ്ങിയത് 20 ലക്ഷത്തിനായിരുന്നു. കഴിഞ്ഞ സീസണില്‍ 1.9 കോടി കിട്ടിയതാരത്തിന് 89.48 ശതമാനം മൂല്യമാണ് കുറഞ്ഞത്. 2017 സീസണില്‍ ആര്‍സിബി 12 കോടിയ്ക്കായിരുന്നു ഇംഗ്‌ളീഷ് താരം ടൈമാള്‍ മില്‍സിനെ വാങ്ങിയത്. 87.50 ശതമാനം കുറച്ച മുംബൈ ഇന്ത്യന്‍സ് താരത്തിനായി ഇത്തവണ മുടക്കിയത് 1.5 കോടിയാണ്. എട്ടു കോടിയ്ക്ക് കഴിഞ്ഞ തവണ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വാങ്ങിയ റിലേ മെരെഡിത്തിന് മുംബൈ ഇന്ത്യന്‍സ് ഇത്തവണ ഒരു കോടി മാത്രമേ മുടക്കിയുള്ളൂ. 87.50 ശതമാനമാണ് മൂലം കുറഞ്ഞത്.