ഫോമായി വാര്‍ണര്‍, സെമി സാദ്ധ്യത സജീവമാക്കി ഓസ്‌ട്രേലിയ

ടി20 ലോക കപ്പില്‍ സൂപ്പര്‍ 12 ഘട്ടത്തില്‍ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെടിരെ ഓസ്‌ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് ജയം. ശ്രീലങ്ക ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം ഓസീസ് 17 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.

ദീര്‍ഘ നാളുകള്‍ക്ക് ശേഷം ഡേവിഡ് വാര്‍ണര്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് ഓസീസിന്റെ ജയം അനായാസമാക്കി. 42 പന്തുകള്‍ നേരിട്ട വാര്‍ണര്‍ 10 ഫോറടക്കം 65 റണ്‍സെടുത്തു. ഓസീസിന് വാര്‍ണര്‍ – ആരോണ്‍ ഫിഞ്ച് ഓപ്പണ്‍ സഖ്യം തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 6.5 ഓവറില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.

23 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 37 റണ്‍സെടുത്ത ഫിഞ്ചിനെ പുറത്താക്കി ഷാനകയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്സ്വെല്‍ (5) പെട്ടെന്ന് മടങ്ങി. എന്നാല്‍ പിന്നീടെത്തിയ സ്റ്റീവ് സ്മിത്ത് നിലയുറപ്പിച്ചതോടെ ഓസീസ് ട്രാക്കിലായി.

15ാം ഓവറില്‍ വാര്‍ണര്‍ മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയ മാര്‍ക്കസ് സ്റ്റോയ്നിസ് തകര്‍ത്തടിച്ച് ഓസീസിനെ വിജയത്തിലെത്തിച്ചു. സ്മിത്ത് 26 പന്തില്‍ നിന്ന് ഒരു ഫോറടക്കം 28 റണ്‍സോടെ പുറത്താകാതെ നിന്നു. സ്റ്റോയ്നിസ് ഏഴു പന്തുകള്‍ നേരിട്ട് ഒരു സിക്സും രണ്ടു ഫോറുമടക്കം 16 റണ്‍സെടുത്തു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഓസീസ് സെമി സാദ്ധ്യത സജീവമാക്കി.