ടി20 ലോകകപ്പ്: ദ്രാവിഡിന്റെ നിര്‍ദ്ദേശം ഇതിഹാസങ്ങളുടെ അവസരം നഷ്ടപ്പെടുത്തി; സംഭവം ഇങ്ങനെ

2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യയാണ് ചൂടിയത്. പ്രമുഖ സീനിയര്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവര്‍ ടൂര്‍ണമെന്റി്ല്‍ കളിച്ചിരുന്നില്ല. സത്യത്തില്‍ ഇവര്‍ ടീമില്‍ ഉല്‍പ്പെടേണ്ടതായിരുന്നു. എന്നാല്‍ ദ്രാവിഡിന്റെ നിര്‍ദ്ദേശമാണ് ടൂര്‍ണമെന്റ കളിപ്പിക്കുന്നതില്‍നിന്നും ഇവരെ പിന്തിരിപ്പിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ടീം മാനേജരായിരുന്ന ലാല്‍ചന്ദ് രാജ്പുത്.

ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു. അവിടെ നിന്നാണ് താരങ്ങള്‍ ടി20 ലോകകപ്പിനായി നേരെ സൗത്താഫ്രിക്കയിലേക്കു പറന്നത്. യുവതാരങ്ങള്‍ക്കു അവസരം കൊടുക്കാമെന്നും നമുക്ക് മാറിക്കൊടുക്കാമെന്നും സച്ചിനോടും ഗാംഗുലിയോടും ദ്രാവിഡ് പറയുകയായിരുന്നു.

ഈ തീരുമാനത്തോടു ഇരുവരും യോജിക്കുകയുമായിരുന്നു. പക്ഷെ ഞങ്ങള്‍ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായതിനു ശേഷം ഈ തീരുമാനത്തില്‍ അവര്‍ പശ്ചാത്തപിച്ചിരിക്കാമെന്നു രാജ്പുത് തമാശയായി പറഞ്ഞു.

ടൂര്‍ണമെന്റ് ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ വീഴ്ത്തിയായിരുന്നു ധോണിക്കു കീഴില്‍ ഇന്ത്യന്‍ യുവനിര കിരീടത്തില്‍ മുത്തമിട്ടത്. പിന്നീട് ഇതുവരെ ടി20 ലോകകിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യയ്ക്കായിട്ടില്ല.