ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര: ദക്ഷിണാഫ്രിക്കയ്ക്ക് അപ്രതീക്ഷിത തിരിച്ചടി, സൂപ്പര്‍ താരം പുറത്ത്

ഡിസംബര്‍ 10 ഞായറാഴ്ച ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്ക് മുമ്പായി ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. ഫാസ്റ്റ് ബൗളര്‍ ലുങ്കി എന്‍ഗിഡിയെ പരമ്പരയില്‍ നിന്ന് പുറത്തയി. 2023 ലെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ടീമിന്റെ ഭാഗമായിരുന്ന വലംകൈ സീമറിന് കാലിന് ഉളുക്ക് സംഭവിച്ചതാണ് തിരിച്ചടിയായത്.

പരമ്പരയില്‍നിന്ന് പുറത്തായ താരം ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ ടീമിന്റെ മേല്‍നോട്ടത്തില്‍ പുനരധിവാസത്തിന് വിധേയനാകും. ഡിസംബര്‍ 26 മുതല്‍ ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ സുപ്രധാന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി എന്‍ഗിഡിയുടെ ഫിറ്റ്‌നസ് കൂടുതല്‍ വിലയിരുത്തപ്പെടും. ടെസ്റ്റില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കും.

അതേസമയം, എന്‍ഗിഡിക്ക് പകരക്കാരനായി ബ്യൂറാന്‍ ഹെന്‍ഡ്രിക്സിനെ ടീമിലുള്‍പ്പെടുത്തി. ഇടങ്കയ്യന്‍ സീമര്‍ 2014 ല്‍ തന്റെ ടി20 അരങ്ങേറ്റം കുറിച്ച താരമാണ്. 19 മത്സരങ്ങള്‍ കളിച്ചു 25 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്.

അതേസമയം, ഇന്ത്യ ആദ്യ ടി20 വേദിയായ ഡര്‍ബനിലെത്തി. എന്നിരുന്നാലും, ക്രിബസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇതുവരെ ടീമില്‍ ചേര്‍ന്നിട്ടില്ല. വരാനിരിക്കുന്ന പരമ്പരയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ജഡേജ മറ്റ് ചില അംഗങ്ങള്‍ക്കൊപ്പം യൂറോപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലെത്തും.

സീം ബൗളിംഗ് ഓള്‍റൗണ്ടര്‍ ദീപക് ചാഹറും വ്യക്തിപരമായ കാരങ്ങളാല്‍ ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ബെംഗളൂരുവില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ അഞ്ചാം ടി20 ഐക്ക് മുമ്പായി ചാഹറിന്റെ പിതാവിന് മസ്തിഷ്‌കാഘാതം സംഭവിച്ചിരുന്നു. അതിനാല്‍, പരമ്പരയിലെ അവസാന മത്സരത്തില്‍ ഓള്‍റൗണ്ടര്‍ പങ്കെടുത്തിരുന്നില്ല.