കാലം തെറ്റി പെയ്ത മഴയാണ് സൈമണ്ട്സ്, കളിക്കളത്തിലെ തെമ്മാടി!

സുബൈര്‍ എപി

ലോക ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ അപ്രമാദിത്യം നിറഞ്ഞു നിന്ന സമയത്തു ഓസീസിന്റെ മുന്നണി പോരാളി ആയിരുന്നു ആന്‍ഡ്രു സൈമണ്ട്‌സ്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ഫീല്‍ഡില്‍ പറന്നു വിളയാടിയ ഫീല്‍ഡര്‍ ആയും ഒരു ടീം ആഗ്രഹിച്ച ക്രിക്കറ്റര്‍.

ഒരു റഗ്ബി കളിക്കാരന്റെ ശരീര ഭാഷയുമായി സ്‌ക്രീനില്‍ നിറഞ്ഞു നിന്ന സൈമണ്‌സ് ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ തങ്ങി നിന്ന രണ്ടു സംഭവം ഓര്‍ക്കുന്നു. കളിക്കിടയില്‍ കാണികള്‍ക്കിടയില്‍ നിന്നും നഗ്‌നനായി ഗ്രൗണ്ടിലേക്ക് ഓടി വന്നു ശ്രദ്ധ പിടിച്ചു പറ്റാന്‍ നോക്കിയവരെ രണ്ടു തവണയും തന്റെ കൈക്കരുത്ത് കൊണ്ട് നേരിട്ടു. ഇതൊക്കെ ഉണ്ടെങ്കിലും തന്റെ കരുത്തുറ്റ ഷോട്ടുകള്‍ തന്നെയാണ് അയാളെ വ്യത്യസ്തനാക്കുന്നത്. 26 ടെസ്റ്റുകളില്‍ നിന്നായി 40 ശരാശരിയില്‍ 1462 റണ്‍സും 24 വിക്കറ്റും, 198 ഏകദിനങ്ങളില്‍ നിന്നും 40 നടുത്ത ശരാശരിയില്‍ 5088 റണ്‍സും 133 വിക്കറ്റും നേടി.

കാലം തെറ്റി പെയ്ത മഴയാണ് സൈമണ്ട്സ്. ചുരുങ്ങിയ സമയത്തെ ടി20 കരിയറില്‍ 48 ശരാശരിയില്‍ 169 എന്ന സ്‌ഫോടനാത്മകമായ പ്രഹരശേഷിയില്‍ 337 റണ്‍സ് വെറും 14 കളികള്‍ കൊണ്ട് അയാള്‍ ഓസ്ട്രേലിയക്ക് സമ്മാനിച്ചു. പണം കായ്ക്കുന്ന കുട്ടിക്രിക്കറ്റിന്റെ സുഗന്ധം കുറച്ചു കാലം മാത്രം ആസ്വദിക്കാന്‍ ആയുള്ളൂ. കളിക്കളത്തിനകത്തും പുറത്തും വിവാദങ്ങള്‍ കൂട്ടിനുണ്ടായിരുന്നു . ‘കളിക്കളത്തിലെ തെമ്മാടി ‘ എന്നൊക്കെ എവിടെയൊക്കെയോ വായിച്ചത് ഓര്‍ക്കുന്നു.

ഈ അടുത്ത കാലത്തു ഐപിഎല്‍ കരിയറിന്റെ തുടക്ക കാലത്തു താന്‍ അനുഭവിച്ച വേദനകള്‍ തുറന്നു പറഞ്ഞ ചഹാല്‍ എന്ന ഇന്ത്യന്‍ ലെഗ്-സ്പിന്നര്‍ സൈമന്‍സിനെ കുറിച്ച് പറഞ്ഞത് അത്ര നല്ല കാര്യം അല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ വെറുപ്പ് തോന്നിയെങ്കിലും TV യില്‍ സ്ഥിരമായി കളികള്‍ കണ്ടിരുന്ന കാലഘട്ടത്തിലെ എന്നും ഭയന്ന എതിരാളികളുടെ തോറ്റു കൊടുക്കാന്‍ കൂട്ടാക്കാത്ത കാളക്കൂറ്റന്‍ കണക്കെ സ്‌ക്രീന്‍ നിറഞ്ഞു നിന്ന ആന്‍ഡ്രൂ സൈമണ്‌സ് എന്ന ക്രിക്കറ്റെറോട് ഒരുപാടിഷ്ടം. ആദരാഞ്ജലികള്‍…

Read more

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7