ഇഷ്ടംപോലെ സിക്‌സും ഫോറും അടിച്ച് സുനില്‍ നരേയ്ന്‍ ; 13 പന്തില്‍ ഫിഫ്റ്റി; കൊല്‍ക്കത്തയ്ക്ക് സന്തോഷം, എതിരാളികള്‍ക്ക് മുന്നറിയിപ്പ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പന്തെറിഞ്ഞു തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ലീഗിലെ എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി വിന്‍ഡീസ് താരം സുനില്‍ നരേയ്ന്‍. ബംഗ്ലദേശ് പ്രിമിയര്‍ ലീഗില്‍ (ബിപിഎല്‍) വെസ്റ്റിന്‍ഡീസ് താരം അതിവേഗത്തിലുള്ള രണ്ടാമത്തെ ഫിഫ്റ്റിയടിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ചു. തന്റെ ടീമായ ചിറ്റഗ്രോം ചാലഞ്ചേഴ്‌സിനെതിരേ കോമില്ല വിക്ടോറിയന്‍സിനായിട്ടാണ് നരേയ്‌ന്റെ പ്രകടനം. നരെയ്‌ന്റെ മികവില്‍ രണ്ടാം ക്വാളിഫയറില്‍ ജയിച്ച കോമില്ല വിക്ടോറിയന്‍സ് ബിപിഎല്‍ ഫൈനലിലെത്തി.

13 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ നരെയ്ന്‍, ബംഗ്ലദേശ് പ്രിമിയര്‍ ലീഗിന്റെ ചരിത്രത്തിലെ അതിവേഗ അര്‍ധസെഞ്ചുറി എന്ന നേട്ടവും സ്വന്തമാക്കി. അഞ്ച് ഫോറുകളും ആറു സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്നും പറന്നു. ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയായിരുന്നു ഇത്. ഇന്ത്യന്‍ താരം യുവരാജ് സിങ് ഉള്‍പ്പെടെയുള്ളവരുടെ 12 പന്തില്‍ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡ് നേരിയ വ്യത്യാസത്തിനാണ് നരേയ്‌ന് നഷ്ടമായത്. നരേന്റെ പ്രകടനം ഐപിഎല്ലില്‍ കൊല്‍ക്കത്ത ആരാധകര്‍ക്ക് സന്തോഷം പകരുന്നതാണ്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചറ്റോഗ്രം ചാലഞ്ചേഴ്‌സ് നേടിയത് 19.1 ഓവറില്‍ 148 റണ്‍സാണ് എടുത്തത്. മിക്കവാറും എല്ലാ പന്തും അടിച്ചുതകര്‍ത്ത നരേയ്ന്‍ രണ്ടു ബോള്‍ മാത്രമാണ് മുട്ടിയത്. ആദ്യഓവറില്‍ മൂന്ന് സിക്‌സറുകളും മൂന്ന് ഫോറുകളും അടിച്ച താരം രണ്ടാമത്തെ ഓവറില്‍ രണ്ടു പന്തുകള്‍ മുട്ടിയ ശേഷം ഒരു ബൗണ്ടറി, അടുത്തത് സിക്‌സര്‍, അതിന് ശേഷം സിംഗിള്‍, പിന്നീട് സിക്‌സര്‍ എന്ന രീതിയിലാണ് ബാറ്റിംഗ് നടത്തിയത്. ഇംഗ്‌ളണ്ടിനെതിരേ വെറും രണ്ട് ഓവറില്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിംഗ് 2007 ല്‍ അടിച്ച 12 പന്തിലെ അര്‍ദ്ധശകതകമാണ് വേഗമേറിയ ട്വന്റി20 അര്‍ദ്ധ സെഞ്ച്വറിയുടെ കാര്യത്തില്‍ ആദ്യത്തേത്. പിന്നാലെ 12 പന്തുകളില്‍ ക്രിസ്‌ഗെയിലും ഹസ്രത്തുള്ള സസായിയും അര്‍ദ്ധശതകം കുറിച്ചു.

13 പന്തുകളില്‍ അര്‍ദ്ധശതകം കുറിച്ചവരുടെ പട്ടികയില്‍ നരേയ്‌ന് ഒരു കൂട്ടുകാരനുമുണ്ട്. അത് മാര്‍ക്കസ് ട്രസ്‌കോവിത്താണ്. 2010 ല്‍ ഹാംഷെയറില്‍ നടന്ന ഒരു കൗണ്ടി മത്സരത്തില്‍ സോമര്‍സെറ്റിനെതിരേ ഫിഫ്റ്റി അടിച്ചു. 16 ാം പന്തില്‍ നരേയ്ന്‍ മടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ 57 റണ്‍സായിരുന്നു എഴുതിച്ചേര്‍ത്തത്. പിന്നീട് ക്യാപ്റ്റന്‍ ഇമ്രുള്‍ കയേസ് (24 പന്തില്‍ 22), ഫാഫ് ഡുപ്ലേസി (23 പന്തില്‍ പുറത്താകാതെ 30), മൊയീന്‍ അലി (13 പന്തില്‍ പുറത്താകാതെ 30) എന്നിവര്‍ ചേര്‍ന്ന് വിക്ടോറിയന്‍സിനെ വിജയത്തിലെത്തിച്ചു.