സ്‌റ്റോക്‌സിനെ സന്തോഷിപ്പിക്കാനാകാതെ ഇംഗ്ലണ്ട്, കണ്ണുനിറഞ്ഞ് മടക്കം

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് തന്റെ അവസാന ഏകദിന മത്സരവും കളിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം ഏകദിനത്തിലെ തന്റെ അവസാനത്തേതായിരിക്കുമെന്ന് സ്റ്റോക്‌സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച ഹോം ഗ്രൗണ്ടായ ചെസ്റ്ററില്‍ അവസാന ഏകദിനത്തിനിറങ്ങിയ സ്റ്റോക്സിനെ നിറഞ്ഞ കൈയടികളുമായാണ് കാണികള്‍ സ്വീകരിച്ചത്. നിറകണ്ണുകളോടെയാണ് താരം മൈതാനത്തേക്ക് ഇറങ്ങിയത്.

എന്നാല്‍ അവസാന ഏകദിനം അത്ര സുഖമുള്ള ഓര്‍മകളല്ല താരത്തിന് സമ്മാനിച്ചത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക സെഞ്ചുറി നേടിയ റാസ്സി വാന്‍ഡെര്‍ ദസ്സന്റെയും (133) ജാന്നെമന്‍ മലാന്‍ (57), ഏയ്ഡന്‍ മാര്‍ക്രം (77) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെയും മികവില്‍ 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സെടുത്തു.

മത്സരത്തില്‍ബാറ്റുകൊണ്ടും ബോളുകൊണ്ടും സ്റ്റോക്സിന് തിളങ്ങാനായില്ല. മത്സരത്തില്‍ അഞ്ച് ഓവര്‍ എറിഞ്ഞ സ്റ്റോക്സ് 44 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. 11 പന്തുകള്‍ മാത്രം നേരിട്ട സ്റ്റോക്സിന് വെറും അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്.

ഇംഗ്ലണ്ടിനായി ജേസന്‍ റോയ് (43), ജോണി ബെയര്‍സ്റ്റോ (63), ജോ റൂട്ട് (86) എന്നീ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ മികച്ച തുടക്കം സമ്മാനിച്ചെങ്കിലും മധ്യനിര പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. ഇംഗ്ലണ്ട് 62 റണ്‍സിന് തോല്‍ക്കുകയും ചെയ്തു.