ആത്മസുഹൃത്തിനെ മാനേജരാക്കി; ഒടുക്കം ഉമേഷ് യാദവിന് കിട്ടിയത് എട്ടിന്റെ പണി

ആത്മ സുഹൃത്തും മാനേജറുമായ ശൈലേഷ് താക്കറേ തന്റെ കൈയില്‍നിന്നും 44 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഉമേഷ് യാദവ്. വസ്തു വാങ്ങാന്‍ എന്ന വ്യാജേന താരത്തിന്റെ കൈയില്‍ നിന്ന് 44 ലക്ഷം രൂപ വാങ്ങിയ ശേഷം സ്വന്തം പേരില്‍ ശൈലേഷ് ഭൂമി വാങ്ങി എന്നാണ് ആരോപണം. ഉമേഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

2014 ലാണ് ഉമേഷ് യാദവ് ഉറ്റസുഹൃത്തായ ശൈലേഷ് താക്കറേയെ തന്റെ സ്വത്ത് കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചത്. തനിക്ക് ക്രിക്കറ്റില്‍ സജീവമാകാനായിരുന്നു വിശ്വസ്തനായ ശൈലേഷിനെ സാമ്പത്തിക കാര്യങ്ങള്‍ നോക്കാന്‍ താരം ഏല്‍പ്പിച്ചത്. എന്നാല്‍ ശൈലേഷ് തന്നെ പറ്റിക്കുകയായിരുന്നു എന്ന് ഉമേഷ് പരാതിയില്‍ പറയുന്നു.

വസ്തു വാങ്ങാന്‍ എന്ന വ്യാജേന താരത്തിന്റെ കൈയില്‍ നിന്ന് 44 ലക്ഷം രൂപ വാങ്ങിയ ശേഷം സ്വന്തം പേരില്‍ ശൈലേഷ് ഭൂമി വാങ്ങുകയായിരുന്നു. കൊരാടി എന്ന സ്ഥലത്ത് ഭൂമി വാങ്ങാന്‍ എന്ന പേരിലാണ് ഉമേഷിന്റെ കൈയില്‍നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ വാങ്ങിയത്.

തട്ടിപ്പ് മനസിലായി പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പണം തിരികെ നല്‍കാനോ സ്വത്ത് കൈമാറാനോ ശൈലേഷ് തയ്യാറായില്ലെന്ന് ഉമേഷ് യാദവ് പരാതിയില്‍ പറയുന്നു.