ജയിച്ചിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് നൊമ്പരം; സെമി കാണാതെ തിരിച്ചുപോക്ക്

ട്വന്റി20 ലോക കപ്പ് പ്ലേ ഓഫില്‍ ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നല്ല ഓര്‍മകളായിരുന്നു അധികവും. അപരാജിതരായി കുതിച്ച ഇംഗ്ലണ്ടിനെ അവര്‍ 10 റണ്‍സിന് കീഴടക്കി. സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡയുടെ ഹാട്രിക്കും ദക്ഷിണാഫ്രിക്കയ്ക്ക് സന്തോഷം പകര്‍ന്നു. എന്നാല്‍ ലോക കപ്പ് സെമി പ്രവേശം അന്യമായതോടെ, ആത്യന്തികമായി മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായിത്തീര്‍ന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റിന് 189 റണ്‍സ് അടിച്ചുകൂട്ടി. ഇംഗ്ലണ്ട് എട്ടിന് 179ല്‍ പോരാട്ടം അവസാനിപ്പിച്ചു. റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ഒന്നിലെ ജേതാക്കളായ ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയും (ഇരുവര്‍ക്കും എട്ട് പോയിന്റ് വീതം) സെമി ടിക്കറ്റ് എടുത്തു. എട്ട് പോയിന്റുണ്ടെങ്കിലും റണ്‍റേറ്റില്‍ ഓസീസിന് (1.216) പിന്നിലായ ദക്ഷിണാഫ്രിക്ക (0.739) ടൂര്‍ണമെന്റിന്റെ പുറത്തേക്ക് വഴി തേടി.

ബാറ്റിംഗിലും ബോളിംഗിലും ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്ക കടത്തിവെട്ടിയെന്നു വിലയിരുത്താം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 60 പന്തില്‍ പുറത്താകാതെ 94 റണ്‍സോടെ റാസി വാന്‍ ഡെര്‍ ഡുസെന്‍ കത്തിക്കയറി. അഞ്ച് തവണ പന്ത് അതിര്‍ത്തി കടത്തിയ വാന്‍ ഡെര്‍ ഡുസെന്‍ ആറ് തവണ സിക്‌സും പറത്തി. 25 പന്തില്‍ 52 റണ്‍സുമായി എയ്ദന്‍ മാര്‍ക്രവും (രണ്ട് ഫോര്‍, നാല് സിക്‌സ്) അടിച്ചുതകര്‍ത്തു. ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക് (34) ദക്ഷിണാഫ്രിക്കയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.

ചേസ് ചെയ്ത ഇംഗ്ലണ്ടിന് നിര്‍ഭാഗ്യത്തോടെയായിരുന്നു തുടക്കം. ഫോമിന്റെ ലക്ഷണം കാട്ടിയ ഓപ്പണര്‍ ജാസണ്‍ റോയ് (20) പവര്‍ പ്ലേയില്‍ തന്നെ പരിക്കേറ്റ് പിന്മാറി. എങ്കിലും ജോസ് ബട്ട്‌ലര്‍ (26), മൊയീന്‍ അലി (37), ഡേവിഡ് മലാന്‍ (33) ലിയാം ലിവിങ്‌സ്റ്റണ്‍ (28) എന്നിവര്‍ ഇംഗ്ലണ്ടിനെ മുന്നോട്ടുകൊണ്ടുപോയി. അവസാന രണ്ട് ഓവറില്‍ ഇംഗ്ലണ്ടിനും സാധ്യതയുണ്ടായിരുന്നു. പക്ഷേ, 19-ാം ഓവറിന്റെ ആദ്യ പന്തില്‍ ലിവിങ്‌സറ്റനെ ഡ്വെയ്ന്‍ പ്രിട്ടോറിയസ് ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞുവിട്ടു. അതോടെ ദക്ഷിണാഫ്രിക്ക വ്യക്തമായ മുന്‍തൂക്കം കൈവരിച്ചു.

അവസാന ഓവറില്‍ 14 റണ്‍സാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രിസ് വോക്‌സ് (7), ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ (17), ക്രിസ് ജോര്‍ഡാന്‍ (0) എന്നിവരെ ആദ്യ മൂന്ന് പന്തില്‍ വീഴ്ത്തിയ റബാഡ ഹാട്രിക്കിലൂടെ ദക്ഷിണാഫ്രിക്കയുടെ ജയം ഉറപ്പിച്ചു. റബാഡയ്ക്ക് മൂന്നും പ്രിട്ടോറിയസിനും ടബ്രൈസ് ഷംസിക്കും രണ്ട് വിക്കറ്റ് വീതവും ലഭിച്ചു. വാന്‍ ഡെര്‍ ഡു സെന്‍ പ്ലേയര്‍ ഓഫ് ദ മാച്ച്.