വിറച്ചു തുടങ്ങിയിട്ടും വീഴാതെ ദക്ഷിണാഫ്രിക്ക; ജയത്തോടെ സെമി സാധ്യതയേറ്റി

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പില്‍ ബംഗ്ലാദേശിനെ അനായാസം മറികടന്ന് ദക്ഷിണാഫ്രിക്ക സെമി സാധ്യത സജീവമാക്കി. ഏകപക്ഷീയമായ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ഇതോടെ നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ആഫ്രിക്കന്‍ പട ഒന്നാം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. നാല് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് അവസാന സ്ഥാനക്കാര്‍. സ്‌കോര്‍: ബംഗ്ലാദേശ്- 84 ഓള്‍ ഔട്ട് (18.2 ഓവര്‍). ദക്ഷിണാഫ്രിക്ക-86/4 (13.3).

ചെറിയ ലക്ഷ്യം തേടിയ ദക്ഷിണാഫ്രിക്ക പതര്‍ച്ചയോടെയാണ് തുടങ്ങിയത്. ക്വിന്റന്‍ ഡി കോക്ക് (16), റീസ ഹെന്‍ട്രിക്‌സ് (4), എയ്ദന്‍ മാര്‍ക്രം (0) എന്നിവര്‍ അധികം കളിക്കാതെ മടങ്ങി. ഡി കോക്കിനെ മെഹ്ദി ഹസനും ഹെന്‍ട്രിക്‌സിനെയും മാര്‍ക്രമിനെയും തസ്‌കിന്‍ അഹമ്മദുമാണ് ഔട്ടാക്കിയത്. എങ്കിലും ക്യാപ്റ്റന്‍ തെംബ ബാവുമ (31 നോട്ടൗട്ട്), റാസി വാന്‍ഡെര്‍ ഡുസെന്‍ (22) എന്നിവര്‍ ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ ജയത്തോടടുപ്പിച്ചു.

വിജയത്തിന് തുച്ഛമായ റണ്‍സ് മാത്രം വേണ്ടിയിരിക്കെ വാന്‍ ഡെര്‍ ഡുസെന്‍, നാസും അഹമ്മദിന്റെ പന്തില്‍ ഷൊറിഫുള്‍ ഇസ്ലാമിന് ക്യാച്ച് സമ്മാനിച്ച് മടങ്ങിയെങ്കിലും ഡേവിഡ് മില്ലര്‍ (5 നോട്ടൗട്ട്) ബൗണ്ടറിയോടെ ദക്ഷിണാഫ്രിക്കയുടെ ജയം ഉറപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ കാഗിസോ റബാഡയും ആന്റിച്ച് നോര്‍ട്ടിയയുമാണ് (മൂന്ന് വിക്കറ്റ് വീതം) തകര്‍ത്തത്. ടബ്രൈസ് ഷംസിക്ക് രണ്ട് ഇരകളെ ലഭിച്ചു. ബംഗ്ലാദേശ് ബാറ്റര്‍മാരില്‍ ലിറ്റണ്‍ ദാസ് (24), മെഹ്ദി ഹസന്‍ (27) എന്നിവര്‍ പൊരുതി. റബാഡ മാന്‍ ഓഫ് ദ മാച്ച്.