സ്മൃതി മന്ദനയും ഹര്‍മ്മന്‍പ്രീതും തകര്‍ത്തടിച്ചു, തകര്‍പ്പന്‍ സെഞ്ച്വറികള്‍ ; വെസ്റ്റിന്‍ഡീസിന് എതിരേ ഇന്ത്യയ്ക്ക് പടുകൂറ്റന്‍ സ്‌കോര്‍

ന്യൂസിലന്റിനെതിരേ ഉണ്ടായ പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട ഇന്ത്യ കരുത്തരായ ന്യൂസിലന്റിനെതിരേ തകര്‍ത്തടിച്ചു. ഓപ്പണര്‍ സ്മൃതിമന്ദനയുടെയും മദ്ധ്യനിരയില്‍ ഹര്‍മ്മന്‍പ്രീതിന്റെയും ഉജ്വല സെഞ്ച്വറികളുടെ മികവില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യന്‍ വനിതകള്‍ക്ക് കൂറ്റന്‍ സ്‌കോര്‍. വനിതാ ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് എതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 317 റണ്‍സ്. 184 റണ്‍സിന്റെ പാര്‍ടണര്‍ഷിപ്പാണ് ഇരുവരും ഉണ്ടാക്കിയത്.

സ്മൃതി മന്ദനയുടെ ഉജ്വല സെഞ്ച്വറിയായിരുന്നു ആദ്യമെങ്കില്‍ പിന്നാലെ ഹര്‍മ്മന്‍പ്രീതും സമാന രീതിയില്‍ ബാറ്റ് ചെയ്തത് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായി മാറി.. യാസ്തികാ ഭാട്ടിയയുമായി മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിലൂടെ മന്ദന ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. 119 പന്തുകളില്‍ 123 റണ്‍സാണ് സ്മൃതി അടിച്ചത്. 13 ബൗ്ണ്ടറികളും രണ്ടു സിക്‌സറുകളും പറത്തി. മദ്ധ്യനിരയില്‍ ഹര്‍മ്മന്‍പ്രീത് 107 പന്തില്‍ 109 റണ്‍സ് അടിച്ചു. പത്ത് ബൗണ്ടറികളും രണ്ടു സിക്‌സറുകളും പറത്തി.

ഓപ്പണിംഗില്‍ യാസ്തിക ഭാട്ടിയ 21 പന്തില്‍ 31 റണ്‍സ് അടിച്ചു. ആറ് ബൗണ്ടറികളാണ് പറത്തിയത്. നായിക മിതാലി രാജിന് പക്ഷേ തിളങ്ങാനായില്ല. അഞ്ചു റണ്‍സ് എടുത്ത് താരം പുറത്തായി. ദീപ്തി ശര്‍മ്മ 15 റണ്‍സിനും വീണു. 10 റണ്‍സ് എടുത്ത പൂജാ വസ്ത്രാകറിന്റെ സ്‌കോര്‍ കൂടി ഒഴിച്ചാല്‍ മറ്റാര്‍ക്കും രണ്ടക്കം കണ്ടെത്താനായില്ല. ഇന്ത്യയുടെ രണ്ടു താരങ്ങള്‍ അടിച്ചു തകര്‍ത്തപ്പോള്‍ വിന്‍ഡീസ് ബൗളര്‍മാര്‍ നന്നായി തല്ലു വാങ്ങി. ഹീലി മാത്യൂസ് 10 ഓവറില്‍ 65 റണ്‍സാണ് വഴങ്ങിയത്. ആദ്യ മത്സരത്തില്‍ ജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ന്യൂസിലന്റിനോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.