അല്‍പ്പമെങ്കിലും അടിച്ചുകളിച്ചത് ആന്ദ്രേ റസ്സല്‍ ; ആര്‍.സി.ബി ബോളിംഗില്‍ തകര്‍ന്നടിഞ്ഞ് കൊല്‍ക്കത്ത

ഐപിഎല്ലിന്റെ ചരിത്രത്തില്‍ എല്ലാക്കാലവും മികച്ച പോരാട്ടം നടത്തിയിട്ടുള്ള ആര്‍സിബി കെകെആര്‍ മത്സരത്തിന്റെ ഈ സീസണിലെ ആദ്യപാദ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂട്ടത്തകര്‍ച്ച. ആര്‍സിബി ബൗളിംഗിന് മുന്നില്‍ സമ്പൂര്‍ണ്ണമായി മുന്‍നിരയും മദ്ധ്യനിരയും തകര്‍ന്നുപോയ കൊല്‍ക്കത്തയ്ക്ക്് 19 ഓവറില്‍ നേടാനായത് 128 റണ്‍സ്. വിന്‍ഡീസ് താരം ആന്ദ്രേ റസ്സലിന്റെ വെടിക്കെട്ട് ഒഴിച്ചാല്‍ ഉദ്ഘാടന മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിച്ച് ആദ്യവിജയം നേടിയ ടീമിന്റെ ബാറ്റിംഗിലെ ദൗര്‍ബല്യം മുഴുവന്‍ വെളിവാക്കുന്നതായിരുന്നു മത്സരം.

എട്ടാമനായി എത്തി അടിച്ചു തകര്‍ത്ത വിന്‍ഡീസ് താരം ആന്ദ്രേ റസ്സലും പത്താം വിക്കറ്റില്‍ വാലറ്റക്കാരായ ബൗളര്‍ ഉമേഷ് യാദവും വരുണ്‍ ചക്രവര്‍ത്തിയും നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് പൊരുതാനുള്ള സ്‌കോര്‍ കെകെആറിന് സമ്മാനിച്ചത്. 18 പന്തില്‍ 25 റണ്‍സ് അടിച്ച ആന്ദ്രേ റസ്സല്‍ ഒരു ബൗണ്ടറിയും മൂന്ന് സിക്‌സറുകളുമാണ് പറത്തിയത്. ഉമേഷ് യാദവ് രണ്ടു ബൗണ്ടറികളും ഒരു സിക്‌സും പറത്തി. 11 പന്തുകളില്‍ 18 റണ്‍സ് എടുത്താണ് ഉമേഷ് യാദവ് മടങ്ങിയത്. വരുണ്‍ ചക്രവര്‍ത്തി 16 പന്തില്‍ 10 റണ്‍സ് എടുത്തു. 26 പന്തുകളില്‍ 27 റണ്‍സാണ് ഇവര്‍ എടുത്തത്.

അജിങ്ക്യാ രഹാനേ ഒമ്പത് റണ്‍സിനും വെങ്കിടേഷ് അയ്യര്‍ 10 റണ്‍സിനും പുറത്തായി. നായകന്‍ ശ്രേയസ് അയ്യര്‍ക്ക് 13 റണ്‍സ്് എടുക്കാനേ കഴിഞ്ഞുള്ളൂ. നിതീഷ് റാണ 10, സുനില്‍ നരേയ്ന്‍ 12, സാംബില്ലിംഗ്് 14 റണ്‍സ് എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോര്‍. ഷെല്‍ഡണ്‍ ജാക്‌സണ്‍ പൂജ്യത്തിന് പുറത്തായി. നാല് ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ലങ്കന്‍ താരം വാനിണ്ടുവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപുമാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. ഹര്‍ഷല്‍ പട്ടേല്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.