INDIAN CRICKET: ഇന്ത്യയ്ക്ക് ചരിത്രവിജയം നേടികൊടുത്ത ക്യാപ്റ്റനാണ്‌ അവന്‍, ഗില്‍ ആ സൂപ്പര്‍ താരത്തിന്റെ ഉപദേശം തേടണം, എന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവും, നിര്‍ദേശിച്ച് മുന്‍താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള 18 അംഗ ടീമിനെ ഇന്നലെയാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പ്രഖ്യാപിച്ചത്. ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായ ടീം യുവതാരങ്ങള്‍ക്ക് പ്രധാന്യം നല്‍കികൊണ്ടുളളതാണ്. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും വിരമിച്ച ഒഴിവുകളിലേക്ക് കരുണ്‍ നായര്‍, അഭിമന്യൂ ഈശ്വരന്‍, സായി സുദര്‍ശന്‍ തുടങ്ങിയവര്‍ എത്തി. ജൂണ്‍ 20നാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനായി അത്ര അനുഭവപരിചയം ഇല്ലാത്തത്‌ ഇംഗ്ലണ്ടിനെതിരെ ഗില്ലിന് വെല്ലുവിളിയുയര്‍ത്തും. കൂടാതെ നിര്‍ണായക സാഹചര്യങ്ങളില്‍ ഉപദേശം തേടാന്‍ സീനിയര്‍ താരങ്ങളും താരത്തിനൊപ്പമില്ല.

പര്യടനത്തിന് മുന്‍പ് അജിന്‍ക്യ രഹാനെ ഉള്‍പ്പെടെയുളള താരങ്ങളോട് ഗില്‍ ഉപദേശം തേടണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. 2020-21 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരക്കിടെ വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ബാക്കിയുളള മത്സരങ്ങളില്‍ രഹാനെയായിരുന്നു ഇന്ത്യന്‍ ടീമിനെ നയിച്ചത്. അന്ന് യുവനിരക്കൊപ്പം ഓസ്‌ട്രേലിയക്കെതിരെ 2-1ന് പരമ്പര നേടി ചരിത്രം കുറിക്കാന്‍ രഹാനെക്ക്‌ സാധിച്ചു. ഗില്‍, സിറാജ്, നടരാജന്‍, നവദീപ് സൈനി, വാഷിങ്ടണ്‍ സുന്ദര്‍ ഉള്‍പ്പെടെയുളള യുവതാരങ്ങള്‍ അന്ന് രഹാനെയുടെ ടീമിലുണ്ടായിരുന്നു. 0-1 എന്ന നിലയില്‍ നിന്നാണ് ഇന്ത്യന്‍ ടീം പരമ്പര പിടിച്ചത്.

‘ഗില്ലിന് ഒരു ഹീറോ ആകാനുള്ള അവസരമാണിതെന്ന് ഞാന്‍ കരുതുന്നുവെന്ന് മുഹമ്മദ് കൈഫ് പറയുന്നു. ഇംഗ്ലണ്ടില്‍ ഒരു യുവ ടീമിനെ നയിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കുന്നു, അത്തരം സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ പ്രതീക്ഷകള്‍ അല്‍പ്പം കുറവായിരിക്കും. ഗില്ലിന് അത് തന്റെ നേട്ടത്തിനായി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ്, കാരണം രഹാനെ ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ നയിച്ചപ്പോള്‍, ഗാബ ടെസ്റ്റിന് മുമ്പ് എല്ലാവരും ഇത് വളരെ യുവ ടീമാണെന്ന് പറഞ്ഞിരുന്നു’, കൈഫ് എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

Read more

“പക്ഷേ, രഹാനെയുടെ യുവ ടീം ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. അതിനാല്‍, ഗില്‍ രഹാനെയെ വിളിച്ച് സംസാരിക്കണം, കാരണം ആ പര്യടനത്തില്‍ യുവ ടീമിനൊപ്പം രഹാനെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഗില്ലിനും അതുപോലെ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്’, കൈഫ് കൂട്ടിച്ചേര്‍ത്തു.