ശാസ്ത്രിയുടെ പിന്‍ഗാമി വിദേശിയല്ല, കുംബ്ലയെ ടീമിനു വേണ്ട; ദ്രാവിഡിന് ടീമിനെയും, വട്ടം കറങ്ങി ബിസിസിഐ

ട്വന്റി20ലോക കപ്പിനുശേഷം രവി ശാസ്ത്രി സ്ഥാനമൊഴിയുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച് ആരാകുമെന്നതില്‍ തീരുമാനം കൈക്കൊള്ളാനാവാതെ ബിസിസിഐ. ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കുള്ള ക്ഷണം രാഹുല്‍ ദ്രാവിഡ് നിരസിച്ചതോടെ ബിസിസിഐ കൂടുതല്‍ പ്രതിസന്ധിയിലകപ്പെട്ടു.

ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ ഭൂരിഭാഗത്തിനും വിദേശ പരിശീലകരാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകന്‍ വേണ്ടെന്ന നിലപാടിലാണ് ബിസിസിഐ. ഐപിഎല്‍ കോച്ചിനെക്കാള്‍ ദീര്‍ഘകാലം ചുമതല വഹിക്കേണ്ടതാണ് ഇന്ത്യന്‍ പരിശീലകന്‍ എന്ന വിലയിരുത്തലാണ് ഇതിനു കാരണം.

താരങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ ഇന്ത്യക്കാരനായ പരിശീലകന് സാധിക്കുമെന്നും കരുതപ്പെടുന്നു. പക്ഷേ, ദ്രാവിഡ് പിന്മാറിയ സാഹചര്യത്തില്‍ ആരെ ഇന്ത്യന്‍ കോച്ചാക്കുമെന്നതില്‍ ബിസിസിഐ ഇനിയും ഏറെ ചര്‍ച്ചകളും അന്വേഷണങ്ങളും നടത്തേണ്ടിവരും.

അനില്‍ കുംബ്ലെയുടെ പേര് ഉയര്‍ന്നുവന്നെങ്കിലും മുന്‍പ് കോച്ചായിരുന്നപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി അഭിപ്രായ ഭിന്നതയുണ്ടായതിനാല്‍ അത്തരമൊരു നിര്‍ദേശത്തോട് ബിസിസിഐക്ക് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്‍ കോച്ചിന്റെ റോളില്‍ തിളങ്ങാന്‍ സാധിക്കാത്തതും കുംബ്ലെയുടെ സാധ്യതകളെ പിന്നോട്ടടിക്കുന്നു. ഈ സാഹചര്യത്തില്‍ വി.വി.എസ്. ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍ എന്നിവരുടെ പേരുകള്‍ ബിസിസിഐ പരിഗണിക്കുന്നുണ്ട്.

Read more