'എന്റെ ബോളില്‍ സിക്‌സടിക്കുന്നോടാ'; ബംഗ്ലാദേശ് ബാറ്ററെ എറിഞ്ഞിട്ട് അഫ്രീദി, കര്‍ശന നടപടി

തന്റെ ബോളില്‍ സിക്‌സടിച്ചതിന്റെ ദേഷ്യത്തില്‍ ബംഗ്ലാദേശ് ബാറ്റര്‍ അഫിഫ് ഹുസൈനെ എറിഞ്ഞിട്ട് പാകിസ്ഥാന്‍ പേസര്‍ ഷഹിന്‍ ഷാ അഫ്രീദി. പാകിസ്ഥാന്‍-ബംഗ്ലദേശ് രണ്ടാം ടി20 മത്സരത്തിനിടെയാണ് സംഭവം. അഫിഫ് സിക്‌സര്‍ നേടിയതിനു പിന്നാലെയുള്ള ഡെലിവറിയിലാണ് അഫ്രീദി അനാവശ്യമായി പന്തെടുത്ത് ആ താരത്തെ എറിഞ്ഞുവീഴ്ത്തിയത്.

സംഭവത്തില്‍ അഫ്രീദിക്ക് ഐസിസി പിഴ ചുമത്തി. മാച്ച് ഫീയുടെ 15 ശതമാനമാണ് അഫ്രീദിയില്‍നിന്ന് പിഴയായി ഈടാക്കുക. ഇതിനു പുറമെ താരത്തിനും മേല്‍ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.9ന്റെ ലംഘനമാണ് അഫ്രീദി നടത്തിയതെന്ന് കണ്ടെത്തിയാണ് പിഴയും ഡീമെറിറ്റ് പോയിന്റും ശിക്ഷ വിധിച്ചത്.

തന്റെ മേല്‍ ചുമത്തിയ കുറ്റങ്ങള്‍ സമ്മതിച്ച അഫ്രീദി സംഭവത്തില്‍ ക്ഷമാപണം നടത്തി. അഫിഫിന്റെ കാലിലാണ് പന്ത് കൊണ്ടത്. പന്തു കൊണ്ടയുടനെ താരം ക്രീസില്‍ വീണു. ഉടന്‍ തന്നെ പാക് താരങ്ങള്‍ അഫിഫിനടുത്തേക്ക് ഓടിയെത്തി. അഫ്രീദിയും സമീപമെത്തി ക്ഷമാപണം നടത്തി. എന്നിരുന്നാലും അഫ്രീദിയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

മത്സരത്തില്‍ പാകിസ്ഥാന്‍ അനായാസ വിജയം സ്വന്തമാക്കി. ബംഗ്ലാദേശിന്റെ 108 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര പാകിസ്ഥാന്‍ 2-0 ന് മുന്നിലാണ്.