പരസ്പരം സംസാരിക്കാതെ സൂപ്പര്‍ താരങ്ങള്‍, ടീമില്‍ ഐക്യമില്ല, പാക് ക്രിക്കറ്റിന്റെ കുഴിതോണ്ടി സക്ക അഷ്റഫ്

പാകിസ്ഥാന്‍ നായകന്‍ ഷഹീന്‍ അഫ്രീദിയും മുന്‍ നായകന്‍ ബാബര്‍ അസമും പരസ്പരം സംസാരിക്കാറില്ലെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇജാസ് ബഖ്രിയാണ് ഇക്കാര്യം പുറത്തുവിട്ട് രംഗത്തുവന്നത്. ഇജാസ് ബഖ്രിയെ വിശ്വസിക്കാമെങ്കില്‍ പാകിസ്ഥാന്‍ താരങ്ങള്‍ ഒറ്റക്കെട്ടല്ലെന്നും ടീം തകര്‍ന്ന വീട് പോലെയാണെന്നും കരുതണം. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ പാകിസ്ഥാന്‍ 49 റണ്‍സിന് തോറ്റതിന് പിന്നാലെയാണ് ബഖ്രിയുടെ പ്രതികരണം.

പാകിസ്ഥാന്‍ കളിക്കാര്‍ ഒറ്റക്കെട്ടല്ല. ഷഹീന്‍ അഫ്രീദി ഒരു ക്യാപ്റ്റനെന്ന നിലയില്‍ പരാജയമായി കാണപ്പെട്ടു. ന്യൂസിലാന്‍ഡ് ബാറ്റിംഗില്‍ കത്തിക്കയറിയപ്പോള്‍ അവന്‍ ആരോടും കൂടിയാലോചിച്ചില്ല. ഷഹീന്‍ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ഡീപ് മിഡ്-ഓണില്‍ നിര്‍ത്തി. കളിക്കിടെ ഇരുവരും പരസ്പരം സംസാരിച്ചില്ല.

ബാബര്‍ പാകിസ്ഥാന്‍ നായകനായിരുന്നു, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടീം മികച്ച പ്രകടനമാണ് നടത്തിയത്. ബാബറും ഷഹീനും തമ്മില്‍ ഒരു ഏകോപനവും ഉണ്ടായിരുന്നില്ല. അഫ്രീദി പിരിമുറുക്കവും ഏകാന്തതയും പ്രകടിപ്പിച്ചു.

പിസിബി ചെയര്‍മാന്‍ സക്ക അഷ്റഫ് പാകിസ്ഥാന്‍ ക്രിക്കറ്റിനെ തകര്‍ത്തിരിക്കുകയാണ്. സക്ക അഷ്റഫ് ഈ ടീമിനോട് എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. അദ്ദേഹം ക്യാപ്റ്റനെയും പരിശീലകരെയും കളിക്കാരെയും മാറ്റി, പക്ഷേ ടീം ഇപ്പോഴും വിജയിക്കുന്നില്ല- ബഖ്രി കൂട്ടിച്ചേര്‍ത്തു.