ടീമിലേക്കുള്ള തിരിച്ചുവരവ്; എന്‍.സി.എയോടു നോ പറഞ്ഞ് സഞ്ജു സാംസണ്‍, പ്ലാന്‍ ഇങ്ങനെ

പരിക്കിനെ തുടര്‍ന്ന് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാര്‌റര്‍ സംഞ്ജു സാംസണ്‍. ഇനി ഫിറ്റ്‌നസ് വീണ്ടെടുത്ത് ബിസിസിഐയുടെ പച്ചക്കൊടിയ്ക്കായി കാത്തിരിക്കുകയാണ് സഞ്ജുവിന് മുന്നിലുള്ള വഴി. താരങ്ങള്‍ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ ബിസിസിഐ നിര്‍ദേശ പ്രകാരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി (എന്‍സിഎ) അവിടെ വച്ചാണ് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ ശ്രമിക്കാറാണ് രീതി. പക്ഷെ ഇതു വേണ്ടെന്നുവെച്ചിരിക്കുകയാണ് സഞ്ജു.

സ്വന്തം ഫിസിയോക്കൊപ്പം തന്നെ ഫിറ്റ്നസ് തിരിച്ചുപിടിക്കാന്‍ താരം ശ്രമിച്ചുകൊണ്ടിരിക്കുകയാണന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാധ്യമ പ്രവര്‍ത്തകന്‍ ലളിത് കാളിദാസണ് ഇതു സംബന്ധിച്ച നിര്‍ണായക സൂചന നല്‍കിയിരിക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സഞ്ജുവന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം അദ്ദേഹം പങ്കുവച്ചത്.

കൊച്ചിയില്‍ തന്റെ പേഴ്സണല്‍ ഫിസിയോക്കൊപ്പം സഞ്ജു സാംസണ്‍ ഫിറ്റ്‌നസ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ബിസിസിഐയില്‍ നിന്നുള്ള ക്ലിയറന്‍സിനു വേണ്ടിയാണ് അദ്ദേഹം കാത്തിരിക്കുന്നത്. രഞ്ജി ട്രോഫിയുടെ നോക്കൗട്ടിലേക്കു കേരളം യോഗ്യത നേടിയാല്‍ സഞ്ജു ഉടനെ മല്‍സരരംഗത്തേക്കു മടങ്ങിയെത്തുമെന്നും ലളിത് ട്വീറ്റ് ചെയ്തു.

ക്രിക്കറ്റിലേക്കുള്ള സഞ്ജവിന്റെ തിരിച്ചുവരവ് രഞ്ജി ട്രോഫിയില്‍ കേരള ടീമിനൊപ്പമായിരിക്കും. ടൂര്‍ണമെന്റില്‍ കേരളം നോക്കൗട്ട് റൗണ്ടിലേക്കു ടിക്കറ്റെടുത്താല്‍ ടീമിനെ നയിക്കുന്നത് അദ്ദേഹമായിരിക്കും. ഓസീസിനെതിരായ ഏകദിന പരമ്പരയാണ് ഇനി നാഷണല്‍ ടീമിലേക്ക് വിളിയെത്താനുള്ള അവസരം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിന് സാദ്ധ്യത കുറവാണ്.