സേഫ് ഗെയിം കളിച്ച് സഞ്ജു, പതിവുപോലെ ദുരന്തമായി പന്ത്; ശ്രേയസ് മികവിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

സീനിയർ താരങ്ങൾ ഇല്ല എങ്കിലും കുഴപ്പമില്ല കിട്ടിയ അവസരം നന്നായി ഉപയോഗിക്കുക എന്ന പാഠം ഇന്ത്യൻ താരങ്ങൾ ഉപയോഗിച്ചപ്പോൾ കിവികൾക്ക് എതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ധവാൻ, ശുഭ്മാൻ ഗിൽ , ശ്രേയസ് അയ്യർ എന്നിവരുടെ മികച്ച ഇന്നിങ്‌സുകളുടെ ബലത്തിലും സഞ്ജുവിന്റേയും വാഷിംഗ്‌ടൺ സുന്ദറിന്റെയും ചെറിയ വെടിക്കെട്ടുകളുടെയും ബലത്തിലാണ് ഇന്ത്യ 306 റൺസിൽ എത്തിയത്.

2023 ലോകകപ്പ് ടീമിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനായി ഇറങ്ങിയ താരങ്ങളിൽ നായകൻ ധവാനും യുവതാരം ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. എന്തുകൊണ്ടാണ് ഈ പ്രായത്തിലും താൻ ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത താരങ്ങളിൽ ഒരാളായി എന്നത് കാണിച്ച ഇന്നിങ്‌സാണ് ധവാൻ കളിച്ചത്. 77 പന്തിൽ 72 റൺസെടുത്ത ധവാനും 50 റൺസെടുത്ത ഗില്ലും തങ്ങളുടെ റോൾ ഭംഗിയാക്കി.

പിന്നാലെ എത്തിയ അയ്യർ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞപ്പോൾ പന്ത്, സൂര്യകുമാർ യാദവ് എന്നിവബർ നിരാശപ്പെടുത്തി. ഇതിൽ പന്തിന്റെ ഇന്നിങ്സിന് വലിയ വിമര്ശനമാണ് മത്സരം തീർന്നതിന് മുമ്പ് തന്നെ ഉയരുന്നത്. ശ്രേയസിന് കൂട്ടായി എത്തിയ സഞ്ജു ശരിക്കും ഒരു സേഫ് ഗെയിം തന്നെയാണ് കളിച്ചത്.

വല്ലപ്പോഴും കിട്ടിയ അവസരം സഞ്ജു മോശമല്ലാത്ത രീതിയിൽ ഉപയോഗിച്ചപ്പോൾ പുറത്താകുമ്പോൾ അയാൾ 38 പന്തിൽ 36 റൺസ് എടുത്തിരുന്നു. ഇതിനിടയിൽ അർദ്ധ സെഞ്ച്വറി തികച്ച ശ്രേയസ് അയ്യരും അവസാനം 16 പന്തിൽ 37 റൺസെടുത്ത വാഷിംഗ്‌ടൺ സുന്ദർ വക വെടിക്കെട്ട് കൂടി ആയപ്പോൾ ഇന്ത്യൻ സ്കോർ 300 കടന്നു. കിവികൾക്കായി സൗത്തീ. ഫെർഗുസൺ എന്നിവർ മൂന്നും മിൽനെ ഒരു വിക്കറ്റും നേടി.