സഞ്ജുവും സംഘവും മിന്നിച്ചു; ഇനി സര്‍വീസസ് എതിരാളികള്‍

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളം ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. എലൈറ്റ് ഗ്രൂപ്പ് ഡി മത്സരത്തില്‍ ഉത്തരാഖണ്ഡിനെ അഞ്ച് വിക്കറ്റിന് തുരത്തിയാണ് കേരളം നോക്കൗട്ടിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 9 വിക്കറ്റിന് 224 റണ്‍സെടുത്തു. കേരളം അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 225 റണ്‍സുമായി ലക്ഷ്യം മറികടന്നു. ഇതോടെ 16 പോയിന്റോടെ കേരളം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഡിസംബര്‍ 22ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം സര്‍വീസസിനെ നേരിടും.

ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 83 റണ്‍സ് സ്‌കോര്‍ ചെയ്ത സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ വിജയശില്‍പ്പി. ക്യാപ്റ്റന്‍ സഞ്ജു വി.സാംസണ്‍ (33), വിഷ്ണു വിനോദ് (34), വിനൂപ് മനോഹരന്‍ (28), രോഹന്‍ കുന്നുമ്മല്‍ (26) എന്നിവരും മോശമല്ലാത്ത സംഭാവന നല്‍കി.

ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് തുടക്കത്തില്‍ പതറി. പക്ഷേ, നായകന്‍ ജേ ബിസ്ത (93), ദിക്ഷാന്‍ഷു നെഗി (52) എന്നിവരുടെ ഹാഫ് സെഞ്ച്വറികള്‍ അവരെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിക്കുകയായിരുന്നു. കേരളത്തിനായി എം.ഡി. നിധീഷ് മൂന്നും ബേസില്‍ തമ്പി രണ്ടും വീതം വിക്കറ്റ് സ്വന്തമാക്കി.