കോഹ്ലി ഇങ്ങിനെ കലി കയറേണ്ട കാര്യമില്ല ; 2011 ലോകകപ്പ് സെമിയില്‍ ടെക്‌നോളജി സച്ചിനെയും രക്ഷിച്ചില്ലേ...!!

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടന്ന മൂന്നാം ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിയില്‍ ഡീന്‍ എല്‍ഗാറിന്റെ രക്ഷപ്പെടലിനെ പഴി പറയുന്ന ആരാധകര്‍ ഏറെയാണ്. ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചപ്പോള്‍ ഡിആര്‍എസ് ആയിരുന്നു എല്‍ഗാറിനെ രക്ഷപ്പെടുത്തിയത്.

മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം 21 ാം ഓവര്‍ എറിയുമ്പോഴായിരുന്നു എല്‍ഗാറിന്റെ രക്ഷപ്പെടല്‍. എന്നാല്‍ കോഹ്ലി ഇതില്‍ ഇത്ര രോഷം കൊള്ളേണ്ട കാര്യമില്ലെന്നും 2011 ലോകകപ്പില്‍ സച്ചിന്‍ രക്ഷപ്പെട്ടതാണെന്നും പാക്താരം സയിദ് അജ്മല്‍ പറഞ്ഞു.

ധോനിയുടെ നേതൃത്വത്തില്‍ ഇന്ത്യ കപ്പുയര്‍ത്തിയ 2011 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സെമിഫൈനലില്‍ ആയിരുന്നു സച്ചിന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രക്ഷപ്പെട്ടത്. ഈ മത്സരത്തില്‍ സച്ചിനെ സയീദ് അജ്മല്‍ കുരുക്കി.

ഓണ്‍ഫീല്‍ഡ് അംപയര്‍ ഇയാന്‍ ഗൗള്‍ഡ് ഔട്ടും നല്‍കി. എന്നാല്‍ തീരുമാനം ഡിആര്‍എസിന് വിട്ടു. ഇതില്‍ പന്് സ്റ്റംപില്‍ വന്ന് കൊള്ളില്ല എന്ന് വ്യക്തമാകുകയും തീരുമാനം തിരുത്തുകയും ചെയ്തിരുന്നെന്ന് സയീദ് അജ്മല്‍ പറയുന്നു.

അന്നും തങ്ങള്‍ സാങ്കേതിക വിദ്യയെ അനുകൂലിക്കുന്നെന്നും അതിന്റെ കൃത്യതയില്‍ വിശ്വസിക്കുന്നതായുമാണ് പറഞ്ഞത്. അന്ന് ടെക്‌നോളജിയെ വിശ്വസിച്ച ഇന്ത്യ ഇപ്പോള്‍ തീരുമാനം അവര്‍ക്കെതിരേ വന്നപ്പോള്‍ എന്താണ് സ്വീകരിക്കാന്‍ മടിക്കുന്നതെന്നും പാകിസ്താന്‍ താരം ചോദിക്കുന്നു.

ദക്ഷിണാഫ്രിക്കയിലെ മൂന്നാം ടെസ്റ്റില്‍ എല്‍ഗാറിനെതിരേ അമ്പയര്‍ മാരിയാസ് ഇറാസ്മസ് ഇന്ത്യന്‍ താരങ്ങളുടെ അപ്പീല്‍ അംഗീകരിച്ച് ചൂണ്ടുവിരല്‍ ഉയര്‍ത്തി. എന്നാല്‍  റിവ്യൂവിന് കൊടുത്തപ്പോള്‍ തീരുമാനം തിരുത്തേണ്ടിയും വന്നു.

ഇത് ഇന്ത്യന്‍ കളിക്കാര്‍ക്ക് ഇടയില്‍ വലിയ അസഹിഷ്ണുതയാണ് ഉയര്‍ത്തിയത്. പ്രത്യേകിച്ച് നായകന്‍ വിരാട് കോഹ്ലിയ്ക്കും ആര്‍ അശ്വിനും. കളിയുടെ ഔദ്യോഗിക സംപ്രേഷകരായ സൂപ്പര്‍സ്‌പോട്ടിനെതിരേ സ്റ്റംപ് മൈക്കിലൂടെ രണ്ടുപേരും നല്ലത് പറയുകയും ചെയ്തു.