ജയിക്കാന്‍ മോഹിച്ചിറങ്ങിയിട്ട് നാണംകെട്ട് ബംഗ്ലാദേശ്

ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ വെച്ച് ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയം മോഹിച്ചിറങ്ങിയ ബംഗ്ലാദേശിന് വമ്പന്‍ തോല്‍വി.

ഏഴ് വിക്കറ്റുകള്‍ കയ്യിലിരിക്കെ ജയിക്കാന്‍ 263 റണ്‍സ് കൂടി മതി എന്ന ലക്ഷ്യത്തില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങിയ കടുവ പട കേശവ് മഹാരാജിന്റെ സ്പിന്‍ ചുഴിയില്‍ വീണപ്പോള്‍ ടീം വെറും 53 റണ്‍സിന് പുറത്തായി. സൗത്ത് ആഫ്രിക്കക്ക് 220 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.

കേശവും സഹ സ്പിന്‍ പങ്കാളി സൈമണ്‍ ഹാര്‍മറും ചേര്‍ന്ന് വെറും 19 ഓവറുകള്‍ കൊണ്ട് ബംഗ്‌ളാദേശിനെ എറിഞ്ഞിട്ടു. 26 റണ്‍സ് നേടിയ നജ്മല്‍ ഹൊസൈനും 14 റണ്‍സെടുത്ത ടസ്‌കിന് അഹമ്മദിനും ഒഴികെ ആര്‍ക്കും ബംഗ്ലാ നിരയില്‍ ആര്‍ക്കും രണ്ടക്കം കടക്കാനായില്ല.

ആദ്യ ഇന്നിങ്‌സില്‍ 367 റണ്‍സെടുത്ത സൗത്ത് ആഫ്രിക്ക,രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞിരുന്നു.ഇതോടെയാണ് വേണമെങ്കില്‍ ജയിക്കാം എന്ന അവസ്ഥയിലേക്ക് ബംഗ്ലാദേശ് എത്തിയത്. ബംഗ്‌ളാദേശിനെ തകര്‍ത്ത കേശവ് തന്നെയാണ് മത്സരത്തിന്റെ താരം.