ഉമ്രാന്‍ ഞങ്ങള്‍ക്കൊരു ഭീഷണിയേയല്ല; തുറന്നുപറഞ്ഞ് ബാവുമ

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചൂട്ടായ വേഗ ബോളര്‍ ഉമ്രാന്‍ മാലിക് തങ്ങള്‍ക്കൊരു ഭീഷണിയല്ലെന്ന് നായകന്‍ ടെമ്പ ബാവുമ. ഉമ്രാന്‍ മാലിക്കിനെ നേരിടാന്‍ എന്തെങ്കിലും പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കരുതുന്നില്ലെന്നും ഇതുപോലെയുള്ള ഫാസ്റ്റ് ബോളര്‍മാര്‍ക്കെതിരേ കളിച്ച അുഭവസമ്പത്ത് തങ്ങള്‍ക്കുണ്ടെന്നും ബാവുമ പറഞ്ഞു.

‘ദക്ഷിണാഫ്രിക്കയില്‍ ഞങ്ങള്‍ കളിച്ചുവളര്‍ന്നത് ഫാസ്റ്റ് ബോളര്‍മാരെ നേരിട്ടാണ്. എങ്കിലും ഒരു ബാറ്ററും 150 കിമി വേഗതയുള്ള ബോള്‍ നേരിടാന്‍ ഇഷ്ടപ്പെടുമെന്നു ഞാന്‍ കരുതുന്നില്ല. 150 കിമി വേഗതയില്‍ ബൗള്‍ ചെയ്യന്‍ ശേഷിയുള്ളവര്‍ ഞങ്ങളുടെ ടീമിലുമുണ്ട്. അതുകൊണ്ടു ഇന്ത്യക്കുള്ളതു പോലെ അതേ ആയുധം ഞങ്ങളുടെ ആവനാഴിയിലുമുണ്ട്.’

‘ടീം ഇന്ത്യയെ സംബന്ധിച്ച് സ്പെഷ്യല്‍ ടാലന്റ് തന്നെയാണ് ഉമ്രാന്‍ മാലിക്ക്. ഐപിഎല്ലിലെ പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിലും താരത്തിനു ആവര്‍ത്തിക്കാന്‍ സാധിക്കമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’ ബാവുമ അഭിപ്രായപ്പെട്ടു.

ഇക്കഴിഞ്ഞ ഐപിഎല്‍ സീണില്‍ 157 കിമി വേഗതയില്‍ ബോള്‍ ചെയ്ത് 22 കാരനായ പേസര്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനു വേണ്ടി 14 മല്‍സരങ്ങളില്‍ നിന്നും 22 വിക്കറ്റുകളാണ് ഫാസ്റ്റ് ബൗളര്‍ നേടിയത്.

ഈ സീസണിലെ ഐപിഎല്ലിലെ എമേര്‍ജിംഗ് പ്ലെയര്‍ക്കുള്ള പുരസ്‌കാരം ഉമ്രാന്‍ മാലിക്കിനായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യന്‍ ബോളിംഗിന്റെ തുറുപ്പുചീട്ടായി ഉമ്രാന്‍ മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.