വെസ്റ്റ് ഇന്‍ഡീസ് താരത്തെ തോക്ക് ചൂണ്ടി ആക്രമിച്ച് കൊള്ളയടിച്ചു, ആശങ്കയില്‍ താരങ്ങള്‍

വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഫാബിയന്‍ അലനെ ജോഹന്നാസ്ബര്‍ഗില്‍ വെച്ച് തോക്ക് ചൂണ്ടി ആക്രമിച്ച് കൊള്ളയടിച്ചു. SA20 ലീഗില്‍ പാര്‍ള്‍ റോയല്‍സ് ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കുന്ന താരത്തിന് നേരെ ടീം ഹോട്ടലിന് പുറത്ത് വെച്ചാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്.

പ്രശസ്തമായ സാന്‍ഡ്ടണ്‍ സണ്‍ ഹോട്ടലിന് സമീപം വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറുമായി ഏറ്റുമുട്ടിയ കവര്‍ച്ചക്കാര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും താരത്തിന്റെ ഫോണും സ്വകാര്യ വസ്തുക്കളും ബാഗും അപഹരിക്കുകയും ചെയ്തു. ഇത് ലീഗിന്റെ പ്രതിച്ഛായയെ ബാധിച്ചേക്കാം. ഈ സംഭവത്തോടെ ദക്ഷിണാഫ്രിക്കയിലെ തങ്ങളുടെ സുരക്ഷയെക്കുറിച്ച് കളിക്കാര്‍ ആശങ്കാകുലരാണ്.

Fiona Goodall/Getty Images

പാര്‍ള്‍ റോയല്‍സ് ടീം, SA20, ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് (CWI) എന്നിവയുമായി ബന്ധപ്പെട്ട സ്രോതസ്സുകള്‍ സംഭവം സ്ഥിരീകരിച്ചു. അലന്‍ സുരഷിതനാണെന്ന് ഒരു CWI ഉറവിടം വെളിപ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതിനിധി താരവുമായി സംസാരിച്ചു വിവരങ്ങള്‍ ശേഖരിച്ചു.

പാര്‍ള്‍ റോയല്‍സ് മാനേജ്മെന്റ് സംഭവിത്തിന്‍റെ വിശദാംശങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലീഗിന്റെ ഔദ്യോഗിക വക്താവ് പോലും വിഷയത്തില്‍ സംസാരിക്കാന്‍ വിസമ്മതിച്ചു. സംഭവത്തിന്റെ വിശദാംശങ്ങള്‍ക്കായി എല്ലാവരോടും പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇത് രണ്ടാം തവണയാണ് ലീഗില്‍ സുരക്ഷാ പ്രശ്‌നം ഉണ്ടാകുന്നത്. രണ്ടാം പതിപ്പ് പ്ലേ ഓഫ് ഘട്ടത്തിലാണ്. ഫെബ്രുവരി ഏഴിന് പാര്‍ള്‍ റോയല്‍സ് എലിമിനേറ്ററില്‍ മത്സരിക്കും. ഫൈനല്‍ ഫെബ്രുവരി 10ന് നടക്കും.