ഇന്ത്യയെ വെല്ലുവിളിച്ച് റൂട്ടിന്റെ സെഞ്ച്വറി; ബെയര്‍സ്‌റ്റോയെ മടക്കി സിറാജ്

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറിയുമായി വീണ്ടും ഉശിരുകാട്ടി ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ റൂട്ടിന്റെ (111 നോട്ടൗട്ട്) മികവില്‍ 252/4 എന്ന നിലയില്‍. ആറ് വിക്കറ്റ് കൈയിലിരിക്കെ 112 റണ്‍സിന് പിന്നിലാണ് ഇംഗ്ലണ്ട്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലാണ് റൂട്ട് ഇന്ത്യക്കെതിരെ സെഞ്ച്വറി നേടുന്നത്. ലോര്‍ഡ്‌സില്‍ റൂട്ടിന്റെ നാലാം ശതകമായും അതുമാറി.

നിര്‍ണായകമായ മൂന്നാം ദിനത്തില്‍ റൂട്ടും ജോണി ബെയര്‍സ്റ്റോയും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് അധികം പഴുതുകളൊന്നും നല്‍കാതെയാണ് തുടങ്ങിയത്. പിച്ച് ബാറ്റിംഗിന് തീര്‍ത്തും അനുകൂലമായപ്പോള്‍ പഴകിയ പന്തുമായി ഇന്ത്യന്‍ ബോളര്‍മാര്‍ വലഞ്ഞു.

വിക്കറ്റ് വീഴാത്ത സെഷനില്‍ ഇംഗ്ലിഷ് പട നൂറിനടുത്ത് റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഏഴ് ഫോറടക്കം 57 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ മുഹമ്മദ് സിറാജ് സ്ലിപ്പില്‍ വിരാട് കോഹ്ലിയുടെ കൈയിലെത്തിച്ചത് ഇന്ത്യക്ക് ആശ്വാസം പകര്‍ന്നു. ആറ് റണ്‍സുമായി ജോസ് ബട്ട്‌ലര്‍ റൂട്ടിന് കൂട്ടായുണ്ട്.