രോഹിത് 'റിമോട്ട്' ക്യാപ്റ്റന്‍, എല്ലാം തലകുലുക്കി സമ്മതിക്കുന്നു; ടീമിന്റെ ചരട് അയാളുടെ കൈയിലാണ്; തുറന്നടിച്ച് മുന്‍ താരം

ഏഷ്യാ കപ്പിന് പിന്നാലെ ടി20 ലോകകപ്പിലും പരാജയമായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ടീമിന്റെ ഓള്‍റൗണ്ട് പ്രകടത്തിനൊപ്പം രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ രോഹിത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ പേസര്‍ അതുല്‍ വാസന്‍. രോഹിത് ‘റിമോട്ട്’ ക്യാപ്റ്റനാണെന്നാണ് താരത്തിന്റെ വിമര്‍ശനം.

ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മയുടെ സമയം കഴിഞ്ഞുവെന്നാണ് എനിക്കു തോന്നുന്നത്. രണ്ടു ലോകകപ്പുകള്‍ക്കിടയിലാണ് നിങ്ങള്‍ എല്ലായ്പ്പോഴും പ്ലാന്‍ ചെയ്യുന്നത്. രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു തന്നെ നിര്‍ത്തിയതു കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിനു എന്തെങ്കിലും ലഭിക്കുമെന്ന് എനിക്കു തോന്നുന്നില്ല.

ഇന്ത്യന്‍ ടീമിലെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് കോച്ച് രാഹുല്‍ ദ്രാവിഡും ടീം മാനേജ്മെന്റുമാണ്. രോഹിത്തിനു അവയിലൊന്നും ഒരു അഭിപ്രായവുമില്ലെന്നും എല്ലാം തലകുലുക്കി സമ്മതിക്കുക മാത്രമാണ് ചെയ്യുന്നത്. ദ്രാവിഡിനു നിരുപാധികം കീഴടങ്ങി രോഹിത് ബാക്ക് സീറ്റില്‍ ഇരിക്കുകയാണെന്നും വാസന്‍ വിമര്‍ശിച്ചു.

ക്യാപ്റ്റന്‍സിയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതുന്നത്. അന്തിമമായി എല്ലാ തീരുമാനങ്ങളുമെടുക്കുന്നത് ടീം മാനേജ്മെന്റാണ്. രോഹിത് ശര്‍മ ഒരു തീരുമാനവും എടുക്കുന്നില്ല. ഫീല്‍ഡില്‍ എവിടെയാണ് ഒളിക്കേണ്ടത് എന്നു മാത്രമാണ് അദ്ദേഹം തീരുമാനിച്ചതെന്നും അതുല്‍ വാസന്‍ തുറന്നടിച്ചു.