റിസ്വാനും ഫഖറും മിന്നി; പാകിസ്ഥാന് മികച്ച സ്‌കോര്‍

ട്വന്റി20 ലോക കപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന് മികച്ച സ്‌കോര്‍. ആദ്യം ബാ്റ്റ് ചെയ്ത പാക് ടീം 4 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു.

ഓസീസ് ബോളര്‍മാരുടെമേല്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്താന്‍ പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചു. നായകന്‍ ബാബര്‍ അസമും (39, അഞ്ച് ഫോര്‍) മുഹമ്മദ് റിസ്വാനും പാകിസ്ഥാന് മികച്ച തുടക്കം തന്നെ നല്‍കി. ഒന്നാം വിക്കറ്റില്‍ ഇരുവരും 71 റണ്‍സ് ചേര്‍ത്തു.

ബാബറിനെ ആദം സാംപ പുറത്താക്കിയശേഷം ക്രീസിലെത്തിയ ഫഖര്‍ സമാനും പാകിസ്ഥാനുവേണ്ടി തകര്‍ത്തുകളിച്ചു. മൂന്ന് ഫോറും നാല് സിക്‌സും സഹിതം 67 റണ്‍സ് വാരിയ റിസ്വാനൊപ്പം ഫഖര്‍ സമാനും (55 നോട്ടൗട്ട് ) കത്തിക്കയറിയപ്പോള്‍ പാകിസ്ഥാന്‍ ഉശിരന്‍ സ്‌കോറിലെത്തി. മൂന്ന് ബൗണ്ടറികള്‍ പറത്തിയ ഫഖര്‍ സമാന്‍ നാല് സിക്‌സും തൊടുത്തു. ആസിഫ് അലിയും (0), ഷൊയ്ബ് മാലിക്കും (1) പരാജയപ്പെട്ടത് പാകിസ്ഥാന്റെ നിരാശകളില്‍പ്പെട്ടു. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും പാറ്റ് കമ്മിന്‍സും ആദം സാംപയും ഓരോ വിക്കറ്റ് വീതവും പിഴുതു.