'അവന്‍ ഇന്ത്യയെ നയിക്കും'; പ്രവചനവുമായി പ്രഗ്യാന്‍ ഓജ

യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാവുമെന്ന് ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജ. വരുംവര്‍ഷങ്ങളിലും പന്ത് ഇതുപോലെ ബാറ്റ് ചെയ്ത് തന്റെ പക്വത പ്രകടിപ്പിച്ചാല്‍ ഇന്ത്യയെ നയിക്കാന്‍ യോഗ്യനാകുമെന്ന് ഓജ പറഞ്ഞു.

“പന്ത് വരുംവര്‍ഷങ്ങളിലും ഇതുപോലെ ബാറ്റ് ചെയ്ത് തന്റെ പക്വത പ്രകടിപ്പിച്ചാല്‍ ഇന്ത്യയുടെ ക്യാപ്റ്റനാവും എന്നാണ് എനിക്ക് തോന്നുന്നത്. പന്തില്‍ നിന്ന് നമുക്ക് കാണാനാവുന്നത് അതാണ്. ഒരു കളിക്കാരനെ കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍ അയാള്‍ക്ക് ചുറ്റുമുള്ള പ്രഭാവം തന്നെ കാര്യങ്ങള്‍ വ്യക്തമാക്കും. പന്തിനെ കാണുമ്പോള്‍ എനിക്കുണ്ടാവുന്ന തോന്നല്‍ ഇയാള്‍ക്ക് ഇന്ത്യയുടെ ക്യാപ്റ്റനാവാന്‍ കഴിയും എന്നാണ്” ഓജ പറഞ്ഞു.

ഓജയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ അഭിപ്രായ പ്രകടനമാണ് സെവാഗ് നടത്തിയത്. പന്തിന്‍റെ ക്യാപ്റ്റന്‍സി വളരെ മോശമാണെന്നാണ് സെവാഗ് പറയുന്നത്. പന്തിന് ബോളര്‍മാരെ വേണ്ട വിധം ഉപയോഗിക്കാന്‍ അറിയില്ലെന്നും 10 അഞ്ച് മാര്‍ക്ക് പോലും താന്‍ പന്തിന് നല്‍കില്ലെന്നുമാണ് സെവാഗ് പറഞ്ഞത്.

ചൊവ്വാഴ്ച ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഡല്‍ഹി ഒരു റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു സെവാഗിന്‍റെ വിമര്‍ശനം. ഏറെ ആവേശകരമായ മത്സരത്തില്‍ അവസാന ബോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 171 റണ്‍സ്. ഡല്‍ഹിയുടെ മറുപടി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സില്‍ ഒതുങ്ങി.