അപകടശേഷം അവൻ ആകെ തകർന്നു, എന്നോട് ചോദിച്ചത് ഒരേയൊരു കാര്യം മാത്രം, എന്നാൽ അമ്മ ചോദിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തി ഡോക്ടർ

കാറപകടത്തിൽ പരിക്കേറ്റ ശേഷം ക്രിക്കറ്റിലേക്കുളള ഇന്ത്യൻ താരം റിഷഭ് പന്തിന്റെ തിരിച്ചുവരവ് എല്ലാവരും അത്ഭുതത്തോടെയാണ് നോക്കികണ്ടത്. വാഹനാപകടത്തിൽ കാര്യമായി പരിക്കേറ്റിരുന്ന പന്ത് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റിൽ സജീവമായത്. തിരിച്ചുവരവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനായി ശ്രദ്ധേയ പ്രകടനമാണ് പന്ത് കാഴ്ചവച്ചിരുന്നത്. ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീടനേട്ടത്തിലും താരം നിർണായക പങ്കുവഹിച്ചു. 2022 ഡിസംബറിലായിരുന്നു പന്തിന് വാഹനാപകടത്തിൽ പരിക്കേറ്റത്. ഇതേകുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ച് താരത്തെ ചികിത്സിച്ച ഡോക്ടർ ദിൻഷോ പർദിവാല രം​ഗത്തെത്തിയിരുന്നു.

പ്രശസ്ത ഓർത്തോ സർജനായ ദിൻഷോയുടെ നേതൃത്വത്തിലുളള ചികിത്സയിലൂടെയാണ് പന്തിന് തിരിച്ചുവരാനായത്. അപകടത്തിന് ശേഷം ബോധം തിരിച്ചുകിട്ടിയപ്പോൾ ഇനി തനിക്ക് ക്രിക്കറ്റ് കളിക്കാൻ പറ്റുമോയെന്നാണ് റിഷഭ് പന്ത് ചോദിച്ചതെന്ന് ഡോക്ടർ വെളിപ്പെടുത്തി. റിഷഭ് പന്ത് ജീവിച്ചിരിക്കുന്നതുതന്നെ മഹാഭാഗ്യമാണെന്ന് ഡോക്ടർ പറയുന്നു. പന്ത് എന്റെ അടുത്ത് എത്തുമ്പോൾ അദ്ദേഹത്തിന്റെ വലതുകാൽമുട്ട് സ്ഥാനം തെറ്റിക്കിടക്കുകയായിരുന്നു. വലുതും ചെറുതുമായി നിറയെ മുറിവുക‌ളാണ് കാലിലുണ്ടായിരുന്നത്. ചർമ്മത്തിന്റെ മുകൾഭാഗം ഏതാണ്ട് മുഴുവനായും ഇളകി മാറിയിരുന്നു.

കാർ കീഴ്മേൽ മറിഞ്ഞതിന് ശേഷം തീപിടിക്കുകയായിരുന്നു. ഇങ്ങനെയുളള അപകടങ്ങളിൽ സാധാരണ ജീവൻ നഷ്ടപ്പെടാനുളള സാധ്യത കൂടുതലാണ്. അപകടശേഷം പന്തിനെ കാറിൽ നിന്ന് പുറത്തെടുത്തപ്പോൾ ഗ്ലാസിലും മറ്റും ഉരഞ്ഞ് പുറകുവശത്തെ തൊലിയും മാംസവും കുറെ നഷ്ടമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ നാഡികൾക്കും രക്ത ധമനികൾക്കും വലിയ പരിക്കില്ലാത്തത് രക്ഷയായി’. ബോധം തിരിച്ചുകിട്ടിയതിന് ശേഷം ഇനി കളിക്കാനാകുമോയെന്നായിരുന്നു പന്ത് ആദ്യം ചോദിച്ചതെന്നും ഡോക്ടർ പറഞ്ഞു. അതേസമയം തന്റെ മകൻ എഴുന്നേറ്റു നടക്കുമോയെന്നായിരുന്നു പന്തിന്റെ അമ്മ ചോദിച്ചത്’, ഡോക്ടർ കൂട്ടിച്ചേർത്തു.

Read more

2023 ജനുവരിയിലാണ് പന്തിന്റെ കാൽമുട്ടിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. നാല് മണിക്കൂർ സമയം എടുത്താണ് ശസ്ത്രക്രിയ നടന്നത്. പിന്നീട് നാല് മാസങ്ങൾക്ക് ശേഷം ക്രച്ചസിന്റെ സഹായമില്ലാതെ അദ്ദേഹം നടന്നു തുടങ്ങി. എന്നാൽ അപ്പോഴും അദ്ദേഹത്തിന് ക്രിക്കറ്റ് കളിക്കാൻ കഴിയുമോയെന്ന് ഞങ്ങൾക്ക് എല്ലാം സംശയമുണ്ടായിരുന്നു. 18 ആഴ്ചയെങ്കിലും കഴിഞ്ഞാൽ മാത്രമേ പന്തിന് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ സാധിക്കുമായിരുന്നുളളൂ. എന്നാൽ പിന്നീട് ചികിത്സ പൂർത്തിയാക്കി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു പോയ താരം ക്രിക്കറ്റിൽ വീണ്ടും സജീവമായി’, ഡോക്ടർ പറഞ്ഞു