'അവന്‍ ഒരു പോക്കറ്റ് റോക്കറ്റ്'; കെ.കെ.ആര്‍ താരത്തെ കുറിച്ച് രവി ശാസ്ത്രി

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച കെകെആര്‍ താരം റിങ്കു സിംഗിനെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. റിങ്കു ഒരു പോക്കറ്റ് റോക്കറ്റാണെന്ന് ശാസ്ത്രി പറഞ്ഞു.

‘റിങ്കു സിംഗ് ഒരു പോക്കറ്റ് റോക്കറ്റാണ്. എത്ര നന്നായിട്ടാണ് അവന്‍ ബാറ്റ് ചെയ്തത്. അവന്‍ ഒരു സ്വതന്ത്ര ക്രിക്കറ്റ് കളിക്കാരനാണ്. അവന്‍ ഫീല്‍ഡ് ചെയ്യുന്ന രീതിയും ക്യാച്ചുകള്‍ എടുക്കുന്ന രീതിയും അവന്‍ ശരിക്കും ആസ്വദിക്കുകയും എല്ലാം നല്‍കുകയും ചെയ്യുന്നു.

‘ബാറ്റിംഗില്‍, അവന്‍ ഫ്രെയിമില്‍ ചെറുതായിരിക്കാം, പക്ഷേ പന്ത് വളരെ കഠിനമായി അടിക്കുന്നതായി കണ്ടു. അവന്റെ ബാറ്റിംഗ് ശരിക്കും ആസ്വദിച്ചു. റസ്സല്‍ പുറത്തായതിന് ശേഷം, കെകെആറിന്റെ പ്രതീക്ഷകള്‍ അവസാനിച്ചതായി തോന്നുന്നു, പക്ഷേ റിങ്കുവിന്റെ 15 പന്തില്‍ 40 റണ്‍സ് അവരെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു’ ശാസ്ത്രി പറഞ്ഞു.

മത്സരത്തില്‍ കൊല്‍ക്കത്ത രണ്ട് റണ്‍സിന് തോറ്റെങ്കിലും അവസാന ബോളിലേക്ക് വരെ കളി നീട്ടിയത് റിങ്കുവിന്റെ പ്രകടനമായിരുന്നു. 15 ബോളില്‍ നാല് സിക്‌സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയില്‍ റിങ്കു 40 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ 2 ബോളില്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ സെക്കന്റ് ലാസ്റ്റ് ബോളില്‍ റിങ്കു പുറത്തായതോടെ ലഖ്‌നൗ കളിപിടിച്ചു.

ലഖ്‌നൗ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ ഇന്നിംഗ്‌സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സില്‍ അവസാനിച്ചു. ഇതോടെ കൊല്‍ക്കത്ത ഐപിഎല്‍നിന്നു പുറത്തായി.