'ദ ഹണ്ട്രഡ്' ഇന്ത്യയിലായിരുന്നെങ്കില്‍ നാണംകെട്ടേനെ; തുറന്നടിച്ച് ഇന്ത്യന്‍ ഇതിഹാസം

ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ തലയില്‍ ഉദിച്ച ക്രിക്കറ്റിന്റെ പുതു രൂപമായ “ദ ഹണ്ട്രഡ്” ക്രിക്കറ്റിനെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഏറെ വിരസമായ കളിയെന്നാണ് ഗവാസ്‌കര്‍ ദ ഹണ്ട്രഡിനെ വിശേഷിപ്പിച്ചത്.

“ടിവിയില്‍ മത്സരം കണ്ടപ്പോള്‍ ഏറെ വിരസതയാണ് തോന്നിയത്. ക്രിക്കറ്റ് സാധാരണ രീതിയില്‍ തന്നെ. കവറേജും ശരാശരി. താരവിവരണങ്ങളില്‍ പ്രശ്നങ്ങളുണ്ട്. അത് ഇവിടെയായിരുന്നെങ്കില്‍ മുന്‍ ഇംഗ്ലീഷ് താരങ്ങളടക്കം പരിഹസിച്ചേനെ. സ്റ്റേഡിയത്തില്‍ ഫ്രാഞ്ചൈസി ആരാധകരെ അധികമൊന്നും കണ്ടില്ല. ഗ്രൗണ്ടില്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവാം. പക്ഷേ, ടിവിയില്‍ അത്ര നന്നായി തോന്നിയില്ല” ഗവാസ്‌കര്‍ പറഞ്ഞു.

“ദ ഹണ്ട്രഡ്” ക്രിക്കറ്റിന്റെ ആദ്യ പതിപ്പാണ് ഇക്കുറി അരങ്ങേറുന്നത്. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും വിവിധ നഗരങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പോരടിക്കുന്നത്. പുരുഷ, വനിത വിഭാഗങ്ങളിലെ ടീമുകള്‍ റൗണ്ട് റോബിന്‍ ലീഗില്‍ മത്സരിച്ച് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന തരത്തിലാണ് ടൂര്‍ണമെന്റിന്റെ ഘടന.

ദ ഹണ്ട്രഡ് ക്രിക്കറ്റ് നിയമങ്ങള്‍:

Read more

1- ക്രിക്കറ്റിന്റെ മറ്റ് ഫോര്‍മാറ്റുകളിലേതിനു സമാനമായി ഒരു ടീമില്‍ പതിനൊന്ന് താരങ്ങളുണ്ടാവും.
2- 100 പന്തുകള്‍ നീളുന്നതാണ് ഒരു ഇന്നിംഗ്‌സ്.
3- പത്ത് ബോളുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഫീല്‍ഡിംഗ് ടീം എന്‍ഡുകള്‍ മാറും.
4- ബൗളര്‍മാര്‍ക്ക് തുടര്‍ച്ചയായി അഞ്ച് ബോളുകളോ അതല്ലെങ്കില്‍ പത്ത് ബോളുകളോ എറിയാം. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ക്യാപ്റ്റന് അധികാരമുണ്ട്.
5- ഒരു ബൗളറിന് പരമാവധി 20 പന്തുകള്‍ വരെ എറിയാം.
6- ബൗളിംഗ് ടീമിന് രണ്ടു മിനിറ്റ് നീളുന്ന ഒരു സ്ട്രാറ്റജിക് ടൈം ഔട്ട് എടുക്കാം.
7-മത്സരത്തിനിടെ പരിശീലകന് ഗ്രൗണ്ടിലെത്തി താരങ്ങളുമായി തന്ത്രങ്ങള്‍ മെനയാം.
8- 25 പന്തുകള്‍ നീളുന്ന പവര്‍ പ്ലേ
9- പവര്‍ പ്ലേ സമയത്ത് 30 വാര സര്‍ക്കിളിനുള്ളില്‍ രണ്ട് ഫീല്‍ഡര്‍മാത്രം.
10- ഒരു മത്സരത്തിന്റെ ദൈര്‍ഘ്യം രണ്ടര മണിക്കൂര്‍.