ഏഴു കളിക്കാരെ തിരിച്ചയയ്ക്കാനൊരുങ്ങി ; അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യന്‍ ടീം കപ്പടിച്ചത് ദുരിതക്കടലിന് നടുവില്‍ കിടന്നുകൊണ്ട്

അനേകം വെല്ലുവിളികള്‍ മറികടന്നാണ് ഇന്ത്യയുടെ അണ്ടര്‍ 19 ടീം വെസ്റ്റിന്‍ഡീസില്‍ ലോകകപ്പ്് ഉയര്‍ത്തിയത്. ടൂര്‍ണമെന്റിനിടയില്‍ ടീമിന്റെ പകുതിയോളം പേരെ ബാധിച്ച കോവിഡ് മാത്രമായിരുന്നില്ല പുറത്തുനിന്നുള്ള വെല്ലുവിളി. ഒരു ഘട്ടത്തില്‍ ടീമിന് കളിക്കാന്‍ പോലും കഴിയുമോ എന്ന ആശങ്കകള്‍ വരെ ഉയര്‍ന്നിരുന്നു.

കരീബിയന്‍ മണ്ണില്‍ ഇന്ത്യന്‍ ടീം കാലു കുത്തിയത് മുതല്‍ ടീം പ്രശ്‌നത്തിലായിരുന്നു. വാക്‌സിനേഷന്‍ ഇല്ലാതെ വന്ന ഏഴു കളിക്കാരെ വിമാനത്താവളത്തില്‍ 24 മണിക്കുറുകളാണ് തടഞ്ഞുവെച്ചത്. ഒടുവില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ടി വന്നു. ദുബായില്‍ നിന്നും ആംസ്റ്റര്‍ഡാം വഴി പോര്‍ട്ട് ഓഫ് സ്‌പെയിനിലേക്കു നീണ്ട വിമാനയാത്രയ്ക്ക് ശേഷമായിരുന്നു ഇന്ത്യന്‍ ടീം കരീബിയന്‍ മണ്ണില്‍ കുടുങ്ങിയത്. ഇന്ത്യന്‍ ടീമിന്റെ കളിയില്‍ ഉടനീളം മികച്ച പ്രകടനം നടത്തിയ ഇടംകയ്യന്‍ പേസര്‍ രവികുമാറിനോടും ഓപ്പണര്‍ അംഗ്കൃഷ്ണ രഘുവംശിയോടും ഇന്ത്യയിലേക്ക് മടങ്ങിപ്പൊയ്‌ക്കൊള്ളാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ടീം മാനേജര്‍ ലോബ്‌സാംഗ് ജി ടെന്‍സിംഗായിരുന്നു ടീമിന്റെ രക്ഷയ്ക്ക് എത്തിയത്.

ബിസിസിഐ യുടെയും ഐസിസിയിലെ സഹപ്രവര്‍ത്തകരുടേയും സഹായം തേടി. ഒടുവില്‍ ട്രിനിഡാഡ് സര്‍ക്കാരിന് പ്രശ്‌നം പരിഹരിക്കാന്‍ ഇറങ്ങേണ്ടി വന്നു. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ഇറങ്ങിയ ടീമിനായി വിമാനം ചാര്‍ട്ടര്‍ ചെയ്തിരുന്നു. വാക്‌സിനേഷന്‍ നടത്തിയിട്ടില്ലാത്ത ഏഴോളം കളിക്കാരെ ഇവിടെ പിടിച്ചുവെച്ചു. ഇന്ത്യയില്‍ കൗമാരക്കാര്‍ക്ക് വാക്‌സിനേഷന്‍ തുടങ്ങിയിട്ടില്ലെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും ഇമിഗ്രേഷന്‍ വിഭാഗം സമ്മതിച്ചില്ല. അടുത്ത വിമാനത്തില്‍ മടങ്ങിക്കൊള്ളാനായിരുന്നു പറഞ്ഞത്.  ഇതിനിടിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ചുറ്റും കൂടി. വിമാനത്തിന്റെയും ഇമിഗ്രേഷന്‍ വിഭാഗത്തിലെയും ഉദ്യോഗസ്ഥരുമായി തര്‍ക്കിച്ചു. തിരിച്ചുപോകാന്‍ ലുഫ്താന്‍സാ വിമാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതാകട്ടെ മൂന്ന് ദിവസം കഴിഞ്ഞാണ്. ഇതാണ് പ്രാദേശിക അധികൃതരുമായി പ്രശ്‌നം ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും അവസരമായത്.

വിമാനത്താവളത്തിന്റെ അരികിലുള്ള ഒരു ഹോട്ടലില്‍ തന്നെയാണ് കഴിഞ്ഞത്. ഇതിനിടയില്‍ ഐസിസി പ്രാദേശിക സര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്ത് പരിഹരിച്ചു. ഇതെല്ലാം നടന്നത് ജനുവരി ആദ്യവാരമായിരുന്നു. ഈ സമയത്ത് ഇന്ത്യയില്‍ 15 നും 18 നും ഇടയിലുള്ള പ്രായക്കാര്‍ക്ക് വാക്‌സിനേഷന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. കരീബിയന്‍ ദ്വീപില്‍ വന്നിട്ടു പിന്നെയും പ്രശ്‌നമുണ്ടായി. തടഞ്ഞുവെച്ച കളിക്കാര്‍ക്ക് ഗയാനയില്‍ പ്രവേശനം കിട്ടിയതിന് പിന്നാലെ ക്യാപ്റ്റന്‍ യാഷ് ധുള്ളിനും ഉപനായകന്‍ ഷെയ്ഖ് റഷീദും ഉള്‍പ്പെടെയുള്ളവരെ കോവിഡ് ബാധിച്ചു. രണ്ടുപേര്‍ക്കും മൂന്ന് ലീഗ് കളിയിലും കളിക്കാനായില്ല. അയര്‍ലന്റിനെതിരേയുള്ള രണ്ടാമത്തെ മത്സരത്തിന് തൊട്ടുമുമ്പാണ് ഇരുവരും കോവിഡ് ബാധിതരായത്.

ഗയാനയില്‍ അഞ്ചുദിവസം ക്വാറന്റൈന്‍ കഴിഞ്ഞു വന്ന എസ്എല്‍ഒ രവീന്ദ്രന് കോവിഡ് ബാധിച്ചു. പിന്നാലെ ടീം മാനേജര്‍ ടെന്‍സിംഗ്, ലോജിസ്റ്റിക്‌സ് മാനേജര്‍ക്കും വൈറസ് ബാധിച്ചു. ടീം ഭരണപരമായ പ്രതിസന്ധിയിലായി. ഇന്ത്യന്‍ ടീം കൂടുതല്‍ സമയവും കഴിഞ്ഞത് ആന്റിഗ്വയിലായിരുന്നു. അവിടെ പ്രശ്‌നമില്ലായിരുന്നു. എന്നാല്‍ ഗയാനയില്‍ ടീം ദുരിതത്തിലായിരുന്നു. ഇവിടെ കോവിഡ് ബാധിച്ചവര്‍ക്ക് മതിയായ വൈദ്യ സഹായം കിട്ടിയില്ല. ഡോക്ടറുടെ സേവനമോ മരുന്നോ ഇല്ലായിരുന്നില്ല. ടീം ഫിസിയോയായിരുന്നു സഹായിച്ചത്.

താമസിച്ചിരുന്ന ഹോട്ടലില്‍ പ്രത്യേകം നിലകള്‍ ടീമിന് ഉണ്ടായിരുന്നിലല. എല്ലാവരും ഒരേ നിലയില്‍ മറ്റുള്ളവര്‍ക്കൊപ്പമായിരുന്നു. മുറികളില്‍ വെള്ളം കിട്ടിയിരുന്നില്ല. ഭക്ഷണത്തിനും പ്രശ്‌നം നേരിട്ടു. ഹോട്ടലിന് മുന്നില്‍ ഇന്ത്യന്‍ റെസ്‌റ്റോറന്റുകള്‍ ഉണ്ടായിരുന്നതാണ് തുണയായത്. പരിശീലന മത്സരത്തില്‍ സ്‌റ്റേഡിയത്തില്‍ വെള്ളമോ വാ്ഷ്‌റൂമുകളോ ഇല്ലായിരുന്നെന്നും ടീം മാനേജ്‌മെന്റ് പറയുന്നു.