രഞ്ജി മത്സരത്തില്‍ പെയ്തത് റണ്‍മഴ ; ഒരു കളിയില്‍ അടിച്ചത് 1500 ലേറെ റണ്‍സ് ; പറന്നത് 196 ബൗണ്ടറികളും 22 സിക്‌സും..!!

രഞ്ജിട്രോഫിയുടെ 88 വര്‍ഷത്തെ ചരിത്രത്തില്‍ റണ്‍സ് ആയിരത്തിന് മുകളിലേക്ക് ഉയര്‍ന്ന അനേകം മത്സരങ്ങളുണ്ട്. എന്നാല്‍ രണ്ടുദിവസം മുമ്പ് സമാപിച്ച ഝാര്‍ഖണ്ഡ് നാഗാലാന്റ് മത്സരം ചരിത്രം രചിക്കുകയാണ്. ഈ മത്സരത്തില്‍ രണ്ടുടീമുകളും കൂടി അടിച്ചുകൂട്ടിയത് 1500 ലേറെ റണ്‍സ്. ഇതില്‍ രണ്ട് ഇന്നിംഗ്‌സിലുമായി 1200 റണ്‍സ് അടിച്ചുകൂട്ടിയതാകട്ടെ ഝാര്‍ഖണ്ഡ് തനിച്ചും.

കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഝാര്‍ഖണ്ഡ് ആദ്യ ഇന്നിംഗ്‌സില്‍ 880 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 417 റണ്‍സും നേടി. രണ്ട് ഇന്നിംഗ്‌സിലുമായി 1297 റണ്‍സ് ഝാര്‍ഖണ്ഡ് നേടിയപ്പോള്‍ നാഗാലാന്റ് ടീമിന്റെ ഒരിന്നിംഗ്‌സിലെ സ്‌കോര്‍ 289 ല്‍ അവസാനിച്ചു. ഇതോടെ രണ്ടു ടീമും കൂടി അടിച്ചത് 1586 റണ്‍സായി. മത്സരം സമനിലയിലാകുകയും ചെയ്തു.

880 റണ്‍സ അടിച്ച ആദ്യ ഇന്നിംഗ്‌സില്‍ ഝാര്‍ഖണ്ഡിനായി രണ്ടു പേര്‍ സെഞ്്ച്വറിയും ഒരാള്‍ ഇരട്ടശതകവും നേടിപ്പോള്‍ 11 ാമനായി ബാറ്റ് ചെയ്യാനെത്തിയ ആള്‍ അടക്കം മുന്ന് പേര്‍ അര്‍ദ്ധശതകവും നേടി. 417 റണ്‍സ് അടിച്ച രണ്ടാം ഇന്നിംഗ്‌സില്‍ ഒരാള്‍ സെഞ്ച്വറിയും രണ്ടുപേര്‍ അര്‍ദ്ധശതകവും കുറിച്ചു. ഒരിന്നിംഗ്‌സ് മാത്രം ബാറ്റ് ചെയ്ത നാഗാലാന്റിനായി ഒരാള്‍ സെഞ്ച്വറി നേടി.

കളിയില്‍ ആവശ്യത്തിന് സിക്‌സറുകളും ബൗണ്ടറികളും പറന്നു. നാഗാലാന്റിന്റെ ഇന്നിംഗ്‌സില്‍ രണ്ടു സിക്‌സറുകള്‍ പറന്നപ്പോള്‍ രണ്ട് ഇന്നിംഗ്‌സിലുമായി ഝാര്‍ഖണ്ഡ് പറത്തിയത് 22 സി്ക്‌സറുകളായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഝാര്‍ഖണ്ഡ് പറത്തിയത് 12 സിക്‌സറുകളായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ പത്തു സിക്്‌സറുകളും.

ഇരു ടീമുകളിലെയും ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്ന് പറത്തിയത് 196 ബൗണ്ടറികളായിരുന്നു. 156 ബൗണ്ടറികളാണ് ഝാര്‍ഖണ്ഡ് പറത്തിയത്. 40 ബൗണ്ടറികള്‍ നാഗാലാന്റും പറത്തി. 111 ബൗണ്ടറികളായിരുന്നു ഝാര്‍ഖണ്ഡ് ആദ്യ ഇന്നിംഗ്‌സില്‍ പറത്തിയത്. കളിയില്‍ മൊത്തം 17 വിക്കറ്റുകളും വീണു.