രഞ്ജിയില്‍ ഒറ്റക്കളി പോലും തോക്കാതിരുന്നിട്ടും അവസാന സമനില വിനയായി ; കേരളത്തെ പുറത്താക്കിയത് ക്വാഷ്യന്റ് റേറ്റിംഗ്

രഞ്ജിട്രോഫി ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും ആദ്യ സമനിലയില്‍ തട്ടി കേരളം നോക്കൗട്ട് റൗണ്ട് കാണാതെ പുറത്താക്കിയത്് ടൂര്‍ണമെന്റിലെ ക്വാഷ്യന്റ് റേറ്റിംഗ് നിയമം. ഗ്രൂപ്പ് എയില്‍ മൂന്ന് കളികള്‍ അവസാനിച്ചപ്പോള്‍ കേരളത്തിനും മധ്യപ്രദേശിനും 14 പോയന്റ് വീതമായിരുന്നു. അവസാന മത്സരം സമനിലയില്‍ ആയിട്ടും കേരളം പുറത്താകാന്‍ നിയമം കാരണമായി.

ക്വാഷ്യന്റ് റേറ്റിങ്ങില്‍ കേരളത്തെ പിന്തള്ളിയ മധ്യപ്രദേശ് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ടീം എതിര്‍ ടീമുകള്‍ക്കെതിരേ സ്‌കോര്‍ ചെയ്ത റണ്‍സും നഷ്ടമാക്കിയ വിക്കറ്റുകളും..എതിര്‍ ടീം നേടിയ റണ്‍സും നഷ്ടമാക്കിയ വിക്കറ്റുകളും അടിസ്ഥാനമാക്കിയുള്ള നിയമമാണ് ക്വാഷ്യന്റ് റേറ്റിംഗ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് അവസാനിക്കാതിരുന്നതോടെയാണ് ക്വാഷ്യന്റ് റേറ്റിങ് കണക്കാക്കേണ്ടിവന്നത്. മത്സരത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തിയത് കേരളത്തിന് തിരിച്ചടിയായി.

കേരളം ഗ്രൂപ്പ് എയില്‍ മറ്റു ടീമുകള്‍ക്കെതിരേ സ്‌കോര്‍ ചെയ്ത ആകെ റണ്‍സ് 1590 ആണ്, 30 വിക്കറ്റുകളാണ് നഷ്ടപ്പെടുത്തിയത്. മറ്റു ടീമുകള്‍ കേരളത്തിനെതിരേ 1576 റണ്‍സ് സ്‌കോര്‍ ചെയ്തു. 49 വിക്കറ്റുകള്‍ കേരളം വീഴ്ത്തി. ഇതോടെ ടീമിന്റെ ക്വാഷ്യന്റ് 1.648 ആയി. ഇതോടെ കേരളത്തെ മറികടന്ന് മധ്യപ്രദേശ് നോക്കൗട്ടിലേക്ക് മുന്നേറുകയായിരുന്നു.

ഗ്രൂപ്പില്‍ നടന്ന മത്സരങ്ങളില്‍ മധ്യപ്രദേശ് മറ്റു ടീമുകള്‍ക്കെതിരേ സ്‌കോര്‍ ചെയ്ത ആകെ റണ്‍സ് 1609 ആണ്, നഷ്ടപ്പെടുത്തിയത് 35 വിക്കറ്റുകളും. മറ്റു ടീമുകള്‍ 1049 റണ്‍സാണ് മധ്യപ്രദേശിനെതിരേ സ്‌കോര്‍ ചെയ്തത്. എതിര്‍ ടീമുകളുടെ 49 വിക്കറ്റുകള്‍ മധ്യപ്രദേശ് വീഴ്ത്തി. ഇതോടെ 2.147 എന്ന ക്വാഷ്യന്റില്‍ ടീം എത്തിയത്.