ഐ.പി.എല്ലിലെ ചേസിംഗ് രാജാക്കന്മാര്‍ രാജസ്ഥാന്‍ റോയല്‍സ്... ; 2020-ല്‍ അന്ന് വെടിക്കെട്ടിന് തീ കൊളുത്തിയത് സഞ്ജു സാംസണ്‍ !!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മൂന്നാമത്തെ മത്സരം ഈ സീസണിലെ ഏറ്റവും ആവേശകരവും ചേസിംഗിന്റെ കാര്യത്തില്‍ ഈ സീസണിലെ റെക്കോഡുമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ മൂമ്പോട്ട് വെച്ച 205 റണ്‍സിന്റെ വിജയലക്ഷ്യം 208 റണ്‍സടിച്ച് പഞ്ചാബ് മറികടന്നപ്പോള്‍ കളിയില്‍ മൊത്തമായി പിറന്നത് 39 ഓവറുകളില്‍ 413 റണ്‍സായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ ആറാമത്തെ ഉയര്‍ന്ന ചേസിംഗ് ഉണ്ടായ മത്സരമായിരുന്നു ഇത്.

സഞ്ജു സാംസണും കൂട്ടരും 2020 സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ മറികടന്നതാണ് ഐപിഎല്ലിലെ ഏറ്റവും വലിയ ചേസിംഗായി ഇതുവരെ രേഖപ്പെടുത്തയിട്ടുള്ളത്. 2020 ല്‍ കിംഗ്‌സ് ഇലവന്റെ 223 റണ്‍സ് രാജസ്ഥാന്‍ മറികടന്നതാണ് ഐപിഎല്ലില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ചേസിംഗ്. രണ്ടുവിക്കറ്റ് നഷ്ടത്തില്‍ കിംഗ്‌സ് ഇലവന്‍ നേടിയ 223 റണ്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 226 റണ്‍സ് അടിച്ചു മറികടന്നു. മായങ്ക് അഗര്‍വാള്‍ 50 പന്തില്‍ സെഞ്ച്വറിയടിച്ചു. 10 ബൗണ്ടറികളും ഏഴു സിക്‌സറുമായി 106 റണ്‍സ് നേടി. നായകന്‍ കെ.എല്‍. രാഹുല്‍ 54 പന്തില്‍ 69 റണ്‍സടിച്ചു. ഏഴു ബൗണ്ടറികളും ഒരു സിക്‌സറും പറത്തി. എട്ടു പന്തില്‍ മൂന്ന് സിക്‌സറുമായി നിക്കോളാസ് പൂരന്‍ 25 റണ്‍സും അടിച്ചു.

എന്നാല്‍ ഇതിനെ വെല്ലുന്നതായിരുന്നു രാജസ്ഥാന്റെ ബാറ്റിംഗ്. മാരകമായിരുന്നു സഞ്ജുവിന്റെ പ്രകടനം 42 പന്തില്‍ 85 റണ്‍സ് എടുത്ത താരം ഏഴു സിക്‌സറും നാലു ബൗണ്ടറിയുമാണ് അടിച്ചത്. രാഹുല്‍ ടെവാട്ടിയ 31 പന്തില്‍ അടിച്ചത്് 53 റണ്‍സ്. ഏഴു സിക്‌സറുകള്‍ ടെവാട്ടിയയും അടിച്ചു. അന്ന് ടീമിനെ നയിച്ചിരുന്നത് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തായിരുന്നു. 27 പന്തില്‍ 50 റണ്‍സ് നേടി. ഏഴു ബൗണ്ടറികളാണ് സ്മിത്ത് അടിച്ചത്. രണ്ടു സിക്‌സറുകളും പറത്തു.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചേസിംഗായി വിശേഷിപ്പിക്കുന്നത് ഈ മത്സരമാണെങ്കില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കഴിഞ്ഞ വര്‍ഷം മുംബൈ ഇന്ത്യന്‍സിന്റേതാണ്. ചെന്നൈ സൂപ്പര്‍കിംഗ്‌സ് അടിച്ചു കൂട്ടിയ 219 റണ്‍സ് മൂംബൈ മറികടന്നു. കീറന്‍ പൊള്ളോര്‍ഡിന്റെ മികച്ച ബാറ്റിംഗായിരുന്നു കളിയില്‍ നിര്‍ണ്ണായകമായത്. 2008 ല്‍ ആദ്യ സീസണില്‍ ഡക്കാന്‍ ചാര്‍ജ്ജേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സ്് 217 മറികടന്നതാണ് ഐപിഎല്ലിലെ മൂന്നാമത്തെ ചേസിംഗ് ചരിത്രം സൃഷ്ടിച്ച മത്സരം.