മഴയെ പോ മഴയെ, പരമ്പരയിലെ ശേഷിച്ച മത്സരങ്ങളിലും മഴ വില്ലൻ ആകാൻ ഉള്ള സാധ്യത കൂടുതൽ; കഷ്ടിച്ച് കടന്നുകൂടിയ ഇന്ത്യക്ക് തലവേദനകൾ ഏറെ

അയർലൻഡിനെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് രണ്ട് റൺസിന്റെ കഷ്ടിച്ചുള്ള ജയം. മഴ വില്ലനായ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയർലൻഡ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 6.5 ഓവറിൽ രണ്ടിന് 47 എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴയെത്തിയത്. മഴ മാറാൻ ഒരു ഭാവവും ഇല്ലാതെ തുടർന്നതോടെ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുക ആയിരുന്നു.

ടോസ് നേടിയ ബുംറ ഫീൽഡിങ് തിരഞ്ഞെടുക്കുക ആയിരുന്നു. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് മാസാക്കി നായകൻ മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ആദ്യ ഓവറിൽ തന്നെ ബുംറ 2 ഐറിഷ് വിക്കറ്റുകൾ കൊയ്തപ്പോൾ തങ്ങളുടെ ഏറ്റവും മികച്ച താരം തിരിച്ചുവരവ് മികച്ചതാക്കിയതിന്റെ സന്തോഷമായിരുന്നു ഇന്ത്യൻ ആരാധകർക്ക്. പിന്നെ കണ്ടത് ഐറിഷ് താരങ്ങൾ പവലിയനിലേക്ക് ഘോഷയാത്ര നടത്തുന്ന കാഴ്ച്ച ആയിരുന്നു. ഇന്ത്യൻ ബോളറുമാരുടെ മികവിന് മുന്നിൽ ആർക്കും പിടിച്ചുനിൽക്കാൻ സാധിച്ചില്ല എന്ന് തന്നെ പറയാം. ക്രീസിൽ ഉറച്ച ബാരി മക്കാർത്തി (33 പന്തിൽ പുറത്താവാതെ 51) ക്വേർടിസ് കാംഫെർ (39), എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവർ ബുംറയെ കൂടാതെ 2 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അർശ്ദീപ് സിങ് 1 വിക്കറ്റ് വീഴ്ത്തി.

ഇന്ത്യൻ മറുപടി വളരെ പതുക്കെ ആയിരുന്നു. സാഹചര്യങ്ങൾ മനസിലാക്കിയുള്ള ബാറ്റിംഗ് ആയിരുന്നു ജയ്‌സ്വാൾ – റുതുരാജ് സഖ്യം നടത്തിയത്. യശസ്വി ജയ്‌സ്വാൾ (24), റുതുരാജ് ഗെയ്കവാദ് (പുറത്താവാതെ 19) ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 46 റൺസ് കൂട്ടിചേർത്തു. അടുത്തടുത്ത പന്തുകളിൽ ജെയ്‌സ്വാളും തിലക് വർമയും (0) പുറത്തായെങ്കിലും ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. സഞ്ജു സാംസൺ (1 ) പുറത്താകാതെ നിന്നു.

മത്സരം ജയിച്ചെങ്കിലും ആശങ്ക ഉണർത്തുന്ന ഒരുപിടി കാര്യങ്ങളും മത്സരത്തിൽ ഉണ്ടായി. അത് ഇന്ത്യയുടെ ഡെത്ത് ഓവർ ബോളിംഗാണ്. യാതൊരു പിശുക്കും ഇല്ലാതെയാണ് അർശ്ദീപ് അവസാന ഓവറിൽ പന്തെറിഞ്ഞത്. അയർലണ്ട് പരിചയസമ്പത്ത് കുറവായ ടീം ആയതുകൊണ്ട് മാത്രമാണ് ഇന്ത്യ രക്ഷപെട്ടത് എന്നും പറയാം.