രാഹുല്‍ ദ്രാവിഡിന് പകരക്കാരന്‍: ഗാംഗുലിയുടെ റോള്‍ ഇത്തവണ ധോണിയ്ക്ക്, നിര്‍ണായക നീക്കവുമായി ബിസിസിഐ

ഇന്ത്യന്‍ ടീമിന്റെ അടുത്ത മുഖ്യ പരിശീലകനെ തിരഞ്ഞെടുക്കുന്നതില്‍ എംഎസ് ധോണിയുടെ സ്വാധീനം നിര്‍ണായക പങ്ക് വഹിക്കുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ലെമിംഗിനെ രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി കൊണ്ടുവരാന്‍ ബിസിസിഐ ആഗ്രഹിക്കുന്നുണ്ട്. ഫ്‌ളെമിംഗിനെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ബിസിസിഐ ധോണിയുടെ സഹായം തേടാന്‍ സാധ്യതയുണ്ട്.

ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നതനുസരിച്ച്, ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആദ്യ ചോയ്സ് ഫ്‌ലെമിംഗായിരുന്നു. എന്നാല്‍ 2027 വരെ ഈ സ്ഥാനത്ത് തുടരാന്‍ അദ്ദേഹം വിസമ്മതിച്ചു. 2008 മുതല്‍ സിഎസ്‌കെയില്‍ തുടരുന്ന മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍, നിരവധി ടി20കളിലെ തന്റെ ഹ്രസ്വകാല പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടനാണ്.

ലോകമെമ്പാടുമുള്ള ലീഗുകളില്‍ ഫ്‌ലെമിംഗ് പരിശീലക സ്ഥാനത്തുണ്ട്. മേജര്‍ ലീഗ് ക്രിക്കറ്റില്‍ (യുഎസ്എ) ടെക്സാസ് സൂപ്പര്‍ കിംഗ്സിന്റെയും എസ്എ20 (ദക്ഷിണാഫ്രിക്ക) ജോബര്‍ഗ് സൂപ്പര്‍ കിംഗ്സിന്റെയും കോച്ചാണ് ഫ്‌ലെമിംഗ്. ദി ഹണ്ടറിലെ സതേണ്‍ ബ്രേവിന്റെയും മുഖ്യ പരിശീലകനാണ് അദ്ദേഹം.

നാല് വ്യത്യസ്ത ലീഗുകളുമായുള്ള ബന്ധം ഉണ്ടായിരുന്നിട്ടും, ന്യൂസിലന്‍ഡില്‍ കുടുംബത്തോടൊപ്പം കഴിയാന്‍ ഫ്‌ലെമിംഗിന് സമയം ലഭിക്കുന്നു. ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ അദ്ദേഹം സമ്മതിച്ചാല്‍, ഒരു വര്‍ഷത്തില്‍ 10 മാസവും അദ്ദേഹത്തിന് ടീമിനൊപ്പം കഴിയേണ്ടിവരും. ബിസിസിഐയുമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നിരുന്നാലും, ഏറ്റവും സമ്പന്നമായ ബിസിസിഐ ഇതുവരെ പ്രതീക്ഷ കൈവിട്ടിട്ടില്ല. ധോണിയെ അവര്‍ ആയുധമാക്കാന്‍ സാധ്യതയുണ്ട്.

‘പരിശീലിപ്പിക്കാനില്ലെന്ന് ഫ്‌ലെമിംഗ് പറഞ്ഞിട്ടില്ല. കരാറിന്റെ കാലാവധിയെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ട്, അത് അസാധാരണമല്ല. സൗരവ് ഗാംഗുലി ബോധ്യപ്പെടുത്തും മുമ്പ് രാഹുല്‍ ദ്രാവിഡ് പോലും ടീമിന്റെ മുഖ്യ പരിശീലകനായി വരാന്‍ തയ്യാറായിരുന്നില്ല. എംഎസ് ധോണി ചിത്രത്തിലേക്ക് വന്നാല്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിക്കാം’ ബിസിസിഐ വൃത്തങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.