IPL 2025: മുംബൈയുടെ എറ്റവും വലിയ കരുത്ത് അവന്റെ സാന്നിദ്ധ്യമാണ്, യഥാര്‍ഥ ക്യാപ്റ്റനേക്കാള്‍ നന്നായി ആ താരം കാര്യങ്ങള്‍ നിര്‍വഹിക്കുന്നു, പുകഴ്ത്തി ആര്‍ അശ്വിന്‍

ഗുജറാത്തിനെതിരെ ഗംഭീര ബോളിങ് പ്രകടനമായിരുന്നു മുംബൈക്കായി ജസ്പ്രീത് ബുംറ ഇന്നലെ കാഴ്ചവച്ചത്. നാല് ഓവറില്‍ വെറും 27 റണ്‍സ് മാത്രം വഴങ്ങിയ താരം ഒരു വിക്കറ്റ് നേടി. ഇതില്‍ വാഷിങ്ടണ്‍ സുന്ദറെ പുറത്താക്കിയ ബുംറയുടെ ബോള്‍ കണ്ട് ആരാധകര്‍ ഒന്നടങ്കം വണ്ടറടിച്ചിരുന്നു. 6.80 ആയിരുന്നു ഗുജറാത്തിനെതിരെ ബുംറയുടെ എക്കണോമി റേറ്റ്. ഒരുഘട്ടത്തില്‍ ഗുജറാത്തിന് അനുകൂലമായിരുന്ന കളി മുംബൈയുടേതാക്കി മാറ്റിയതില്‍ പ്രധാന പങ്ക് തന്നെയാണ് ബുംറ വഹിച്ചത്.

ബുംറ കളിയില്‍ ഉണ്ടാക്കിയ ഇംപാക്ട് മുംബൈയുടെ മറ്റ് കളിക്കാരേക്കാള്‍ മികച്ചതാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. “ബുംറയുടെ ഓവര്‍ ഇല്ലായിരുന്നെങ്കില്‍ മത്സരം കൂടുതല്‍ ആവേശത്തിലേക്ക്‌ പോവുമായിരുന്നു. എതിര്‍ ടീമിന് ഓവറില്‍ 12, 13, 14 റണ്‍സ്‌ വേണ്ട സമയത്ത് ബുംറ തന്റെ ഓവറില്‍ ആകെ നല്‍കിയത് 7, 8 റണ്‍സ് മാത്രമാണ്. ബുംറയുടെ ഒരോവറില്‍ രാഹുല്‍ തെവാട്ടിയ സിക്‌സ് നേടിയെങ്കിലും അടുത്ത രണ്ട് പന്തുകളില്‍ ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത അവന്റെ രീതി, അതാണ് ബുംറയെ നിര്‍വചിക്കുന്നത്”, അശ്വിന്‍ പറഞ്ഞു.

“ഇന്നത്തെ ടി20 ക്രിക്കറ്റില്‍ ബുംറ ഒരു ചീറ്റ് കോഡാണെന്ന് ഞാന്‍ കഴിഞ്ഞ ടി20 ലോകകപ്പിനിടെ ട്വീറ്റ് ചെയ്തിരുന്നു. ഈ റോഡ് റാഷ്, എന്‍എഫ്എസ് ഗെയിം നിങ്ങള്‍ എപ്പോഴെങ്കിലും കളിച്ചിട്ടുണ്ടോ? ഇതൊരു ചീറ്റ് കോഡാണ്. നിങ്ങള്‍ ഈ ഗെയിമുകള്‍ കളിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു കോഡ് നല്‍കാം. നിങ്ങള്‍ക്ക് വേഗത്തില്‍ ഓടാനും കഴിയും. നിങ്ങള്‍ക്ക് മറ്റെല്ലാവരെയും തോല്‍പ്പിക്കാന്‍ കഴിയും. ഇതൊരു ചീറ്റ് കോഡാണ്”.

Read more

“ജസ്പ്രീത് ബുംറ പലപ്പോഴും ഒരു യഥാര്‍ത്ഥ ക്യാപ്റ്റന്‍ ചെയ്യുന്നതിനേക്കാള്‍ നന്നായി ടീമിന്റെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നു എന്ന് തനിക്ക് തോന്നിയതായി അശ്വിന്‍ പറയുന്നു. അദ്ദേഹം യോര്‍ക്കറുകള്‍ ഏറിയുന്ന രീതി, സ്‌ലോ ബോളുകള്‍ മാറ്റുന്ന രീതി, പറഞ്ഞതും ചെയ്തതും എല്ലാം, മുംബൈയും വളരെ നേരത്തെ തന്നെ യോര്‍ക്കറുകളിലേക്ക് പോയി എന്ന് ഞാന്‍ കരുതുന്നു”, അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.