സ്‌കൂള്‍ ക്രിക്കറ്റിലെ സുഹൃത്തുക്കളെ പോലെയാണ് രോഹിത് ബോളര്‍മാരെ കൈകാര്യം ചെയ്യുന്നത്; തുറന്നു പറഞ്ഞ് പ്രഗ്യാന്‍ ഓജ

നായകനായിട്ടുള്ള ആദ്യ പരമ്പരയില്‍ തന്നെ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‌സി ഹിറ്റായിരിക്കുകയാണ്. വിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇന്തയ സ്വന്തമാക്കി കഴിഞ്ഞു. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം ഒന്നടങ്കം രംഗത്ത് വന്നിരിക്കുകയാണ്. രോഹിത് ബോളര്‍മാരെ കൈകാര്യം ചെയ്യുന്ന രീതി ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജയുടെ പ്രശംസ.

‘എല്ലാ നായകന്മാരും പദ്ധതി മെനയുന്നവരാണ്. എന്നാല്‍ ഭാഗ്യവും അവര്‍ക്കൊപ്പം നില്‍ക്കേണ്ടതായുണ്ട്. ഒരു ബോളറോട് പന്തെറിയാന്‍ ആവശ്യപ്പെടുമ്പോള്‍ അവന്‍ വിക്കറ്റ് നേടാന്‍ ഭാഗ്യം കൂടി വേണം. എന്നാല്‍ രോഹിത്തിന്റെ പദ്ധതികളെ ഒരിക്കലും വിലകുറച്ച് കാണുന്നില്ല. ചില സമയങ്ങളില്‍ ബാറ്റ്സ്മാന്‍ വലിയ വെല്ലുവിളി ഉയര്‍ത്തും. ഒഡെയ്ന്‍ സ്മിത്ത് ചെയ്തത് അതാണ്.’

‘എന്നാല്‍ അതിനെ മറികടക്കാന്‍ രോഹിത്തിനായി. സ്‌കൂള്‍ ക്രിക്കറ്റിലെ സുഹൃത്തുക്കളെപ്പോലെ തന്റെ ബോളര്‍മാരെ പ്രചോദിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന രോഹിത്തിന്റെ ക്യാപ്റ്റന്‍സി കാണാന്‍ വളരെ മനോഹരമാണ്’ ഓജ പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തില്‍ ചെറിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിനെ ഇന്ത്യന്‍ ബോളര്‍ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് മൈതാനത്ത് കാണാനായത്. ഇന്ത്യ മുന്നോട്ടുവെച്ച 238 റണ്‍സിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയായിരുന്നു കൂടുതല്‍ അപകടകാരി.

ശര്‍ദുല്‍ താക്കൂര്‍ രണ്ടും മുഹമ്മദ് സിറാജ്, യുസ്വന്ദ്ര ചഹല്‍, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ബോളര്‍മാരെ കൃത്യസമയത്ത് ഉപയോഗിച്ച് കൂട്ടുകെട്ടുകള്‍ പൊളിക്കുന്നതില്‍ രോഹിത്തും നൂറു ശതമാനം വിജയിക്കുന്ന കാഴ്ചയാണ് കാണാനായത്.