പ്രീമിയം ബോളറിന്റെ മോശം പ്രകടനം; ശ്രീലങ്കയ്‌ക്കെതിരെ വിജയിച്ചിട്ടും പാകിസ്ഥാൻ പുറത്തേക്ക്

ടി-20 ലോകകപ്പിലെ സൂപ്പർ 8 ലെ പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്താന് 5 റൺസ് വിജയം. എന്നാൽ ടൂർണമെന്റിൽ നിന്നും പാകിസ്ഥാൻ പുറത്തായിരിക്കുകയാണ്. പാകിസ്താൻ‌ പുറത്തായതോടെ ​സൂപ്പർ എട്ട് ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടിനുശേഷം രണ്ടാം സ്ഥാനക്കാരായി ന്യൂസിലൻഡ് സെമി ഫൈനലിന് യോഗ്യത നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് മുന്നില്‍ വച്ചത്. റണ്‍ റേറ്റ് പരിഗണിക്കുമ്പോള്‍ ലങ്കയെ 147 റണ്‍സില്‍ താഴെ പിടിച്ചുനിര്‍ത്തിയാല്‍ പാകിസ്താന് സെമിയില്‍ പ്രവേശിക്കാമായിരുന്നു. എന്നാല്‍ ലങ്ക 20 ഓവറില്‍ ആറു വിക്കറ്റിന് 207 റണ്‍സ് നേടി. ഇതോടെ ജയിച്ചിട്ടും പാകിസ്താന്‍ ഔദ്യോ​ഗികമായി പുറത്തായി.

ഇതിലൂടെയാണ് ന്യുസിലാൻഡ് യോഗ്യത നേടിയത്. ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്റെ സെഞ്ച്വറിയാണ് പാകിസ്താന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. 59 പന്തിൽ 100 റൺസെടുത്ത ഫർഹാനാണ് പാകിസ്താന്റെ ടോപ് സ്കോറർ. 42 പന്തിൽ നിന്ന് 84 റൺസെടുത്ത് ഫഖർ സമാനും മടങ്ങി. എന്നാൽ ബോളിങ്ങിൽ പാക് താരം ഷഹീൻ ഷാ അഫ്രീദി മോശമായ പ്രകടനമാണ് നടത്തിയത്. 4 ഓവറിൽ 1 വിക്കറ്റ് നേടി 48 റൺസാണ് അദ്ദേഹം വഴങ്ങിയത്. കൂടാതെ ഉസ്മാൻ താരിഖ് 4 ഓവറിൽ വിക്കറ്റ് ഒന്നും നേടാതെ 43 റൺസും വഴങ്ങി.