പാകിസ്താനെ തകര്‍ത്തെറിഞ്ഞു ; 30 റണ്‍സ് പോലും കടക്കാന്‍ ആരേയും അനുവദിച്ചില്ല ; ലോകകപ്പില്‍ ഇന്ത്യയ്ക്ക് വന്‍ തുടക്കം

ഓള്‍റൗണ്ട് പ്രകടനം നടത്തി ഇന്ത്യന്‍ വനിതകള്‍ സമ്പൂര്‍ണ്ണമായി പൂട്ടിയപ്പോള്‍ ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ബദ്ധവൈരികളായ പാക്കിസ്ഥാനെ ആദ്യ മത്സരത്തില്‍ ഇന്ത്യ 107 റണ്‍സിനാണ് മറിച്ചത്. തുടക്കത്തിലെ മുന്നേറ്റവും മദ്ധ്യനിരയിലെ തകര്‍ച്ചയ്ക്കും ശേഷം വാലറ്റത്തിന്റെ പോരാട്ടമായിരുന്നു ടീമിന് ഗുണകരമായി മാറിയത്. ബാറ്റിംഗിന് പിന്നാലെ ബൗളിംഗിലും ഇന്ത്യന്‍ വനിതകള്‍ മികച്ച പ്രകടനം നടത്തിയതോടെ പാകിസ്താനും കൂട്ടത്തകര്‍ച്ചയിലേക്ക് പോയി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 244 റണ്‍സ്. പാക്കിസ്ഥാന്‍ വനിതകളുടെ മറുപടി 43 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു. ആറാം വിക്കറ്റിലെ തകര്‍പ്പന്‍ സെഞ്ചുറി കൂട്ടുകെട്ടുമായി പൂജാ വസ്ത്രാകാര്‍ സ്‌നേഹ് റാണ എന്നിവരുടെ ബാറ്റിംഗ് മികവായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായത്. പൂജ 59 പന്തില്‍ 67 റണ്‍സ് എടുത്തു. എട്ടു ബൗണ്ടറിയാണ് പൂജ പറത്തിയത്. സ്‌നേഹ 48 പന്തില്‍ നിന്നും 53 റണ്‍സും നേടി. നാലു ബൗണ്ടറിയും നേടി. ഓപ്പണിംഗില്‍ ഷഫാലി വര്‍മ്മ സ്‌കോര്‍ തുറക്കും മുമ്പ് പുറത്തായെങ്കിലും ഉജ്വല അര്‍ദ്ധശതകം കുറിച്ച സ്മൃതി മന്ദന വണ്‍ഡൗണായി എത്തിയ ദീപ്തി ശര്‍മ്മയുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഒരു സിക്‌സും മുന്ന് ബൗണ്ടറികളും ഉള്‍പ്പെടെ മന്ദന 75 പന്തുകളില്‍ 52 റണ്‍സ് നേടിയപ്പോള്‍ 57 പന്തുകളില്‍ നിന്നും ദീപ്തി ശര്‍മ്മ 40 റണ്‍സ് നേടി. ടീം ക്യാപ്റ്റന്‍ മിതാലി രാജിന് നേടാനായത് ഒമ്പത് റണ്‍സായിരുന്നു.

64 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 30 റണ്‍സെടുത്ത ഓപ്പണര്‍ സിദ്ര അമീനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ജാവേരിയ ഖാന്‍ (28 പന്തില്‍ 11), ക്യാപ്റ്റന്‍ ബിസ്മ മറൂഫ് (25 പന്തില്‍ 15), ആലിയ റിയാസ് (23 പന്തില്‍ 11), ഫാത്തിമ സന (35 പന്തില്‍ 17), സിദ്ര നവാസ് (19 പന്തില്‍ 12), ഡയായ ബെയ്ഗ് (35 പന്തില്‍ 24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഒമൈമ സുഹൈല്‍ (നാലു പന്തില്‍ അഞ്ച്), നിദ ദാര്‍ (10 പന്തില്‍ നാല്), നഷ്‌റ സന്ധു (0) എന്നിവര്‍ നിരാശപ്പെടുത്തി. അനം അമീന്‍ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.

10 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. സ്‌നേഹ് റാണ 9 ഓവറില്‍ 27 റണ്‍സ് വഴങ്ങിയും ജുലന്‍ ഗോസ്വാമി 10 ഓവറില്‍ 26 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റു വീതം സ്വന്തമാക്കി. ശേഷിക്കുന്ന രണ്ടു വിക്കറ്റുകള്‍ ദീപ്തി ശര്‍മ, മേഘ്‌ന സിങ് എന്നിവര്‍ പങ്കിട്ടു. പാക്കിസ്ഥാനെതിരായ ഉജ്വല വിജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കും ആദ്യ കളിയിലെ ജയത്തിലൂടെ രണ്ടു പോയിന്റ് വീതമുണ്ടെങ്കിലും ഇന്ത്യയ്ക്ക മികച്ച റണ്‍റേറ്റുണ്ട്.  അടുത്ത മത്സരം ന്യൂസിലന്റിനെതിരേ യാണ്. ഹാമില്‍ട്ടണില്‍ ഈ മാസം 10 നാണ് അടുത്ത മത്സരം.