അമിത ആത്മവിശ്വാസം ചതിച്ചില്ല; പത്ത് റണ്‍സിനിടെ അവസാന അഞ്ച് വിക്കറ്റ്; പാക് വീര്യത്തെ എറിഞ്ഞുടച്ച് ഇംഗ്ലീഷ് പട

പാകിസ്ഥാനെതിരായ റാവല്‍പിണ്ടി ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 74 റണ്‍സ് ജയം. ഇംഗ്ലണ്ട് മുന്നോട്ടു വെച്ച 342 റണ്‍സിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 268 റണ്‍സിന് ഓള്‍ഔട്ടായി. ഓലി റോബിന്‍സണിന്റെയും ജയിംസ് ആന്‍ഡേഴ്‌സണിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് പാക് വീര്യത്തെ തകര്‍ത്തത്. ബെന്‍ സ്റ്റോക്‌സ്, ജാക്ക് ലീച്ച് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

76 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് റിസ്വാന്‍ 46, ഇമാം ഉള്‍ ഹഖ് 48, അക്‌സര്‍ അലി 40, അഗാ സല്‍മാന്‍ 30 എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത് പാകിസ്ഥാനെ ബാറ്റിംഗിനയച്ച ഇംഗ്ലണ്ട് ഒരു നിമിഷം സമ്മര്‍ദ്ദത്തിലായിരുന്നു. ഒരുനിമിഷം വിജയം മുന്നില്‍ കണ്ട ശേഷമാണ് പാക് പോരാട്ടം തകര്‍ന്നടിഞ്ഞത്. 258 അഞ്ച് എന്ന നിലയില്‍ നിന്നാണ് ടീം 268ന് ഓള്‍ഔട്ടായത്.

Read more

ആദ്യ ഇന്നിംഗ്സില്‍ 657 റണ്‍സ് നേടിയ ഇംഗ്ലണ്ട് പട രണ്ടാം ഇന്നിംഗ്സില്‍ 264 ന് 7 എന്ന നിലയില്‍ ഇന്നിംഗ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ആദ്യ ഇന്നിംഗില്‍ 579 റണ്‍സെടുത്ത പോരാട്ട വീര്യം രണ്ടാം ഇന്നിംഗ്സില്‍ തുടരാന്‍ ആതിഥേയര്‍ക്കായില്ല.