അഫ്ഗാനെ അതിജീവിച്ച് പാകിസ്ഥാന്‍; ഉജ്ജ്വല പോരാട്ടത്തില്‍ ജയം അഞ്ച് വിക്കറ്റിന്

ടി20 ക്രിക്കറ്റ് ലോക കപ്പില്‍ അഫ്ഗാനിസ്ഥാന്റെ വെല്ലുവിളി അതിജീവിച്ച പാകിസ്ഥാന് മൂന്നാം തുടര്‍ ജയം. വാശിയേറിയ പോരില്‍ ഒരോവര്‍ ബാക്കിവച്ച് അഞ്ച് വിക്കറ്റിന് പാക് പട ജയം പിടിച്ചെടുത്തു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ആറ് വിക്കറ്റിന് 147 റണ്‍സ് കണ്ടെത്തിയപ്പോള്‍, പാക് ടീം 19 ഓവറില്‍ അഞ്ച് വിക്കറ്റ് കളഞ്ഞ് 148 റണ്‍സെടുത്ത് വിജയം ഉറപ്പിച്ചു. ഇതോടെ പാകിസ്ഥാന്‍ ഗ്രൂപ്പ് രണ്ടില്‍ ആറ് പോയിന്റുമായി സെമി പ്രവേശം ഉറപ്പാക്കി. ഗ്രൂപ്പില്‍ ഒന്നാമതാണ് പാകിസ്ഥാന്‍ ഇപ്പോള്‍.

പതിനെട്ടാം ഓവര്‍ വരെ അഫ്ഗാന് മുന്‍തൂക്കമുണ്ടായിരുന്ന മത്സരം ആസിഫ് അലിയാണ് പാകിസ്ഥാന്റേതാക്കിമാറ്റിയത്. അവസാന രണ്ട് ഓവറില്‍ 24 റണ്‍സാണ് പാകിസ്ഥാന് വേണ്ടിയിരുന്നത്. എന്നാല്‍ കരീം ജനത് എറിഞ്ഞ 19-ാം ഓവറില്‍ നാല് സിക്‌സ് തൊടുത്ത ആസിഫ് അലി (7 പന്തില്‍ 25 നോട്ടൗട്ട്) പാകിസ്ഥാനെ വിജയത്തേരേറ്റി. പാക് ഇന്നിംഗ്‌സിനെ തുടക്കം മുതല്‍ മുന്നോട്ട് നയിച്ച നായകന്‍ ബാബര്‍ അസമും (51) ഫഖര്‍ സമാനും (30) മികച്ച സംഭാവനകള്‍ നല്‍കി. ഷൊയ്ബ് മാലിക്കിന്റെ (19, ഒരു ബൗണ്ടറി, ഒരു സിക്‌സ്) ഇന്നിംഗ്‌സും പാക് വിജയത്തില്‍ നിര്‍ണായകമായി. രണ്ട് വിക്കറ്റ് പിഴുത സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനും നവിന്‍ ഉല്‍ ഹക്കും മുജീബ് ഉര്‍ റഹ്‌മാനുമാണ് (ഇരുവരും ഓരോ വിക്കറ്റ് വീതം) പാക്കിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്റെ മുന്‍നിര ആക്രമണോത്സുകത കാട്ടി ബൗണ്ടറികള്‍ സ്‌കോര്‍ ചെയ്തതിനൊപ്പം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞപ്പോള്‍ ഒരു ഘട്ടത്തില്‍ അവര്‍ 6ന് 76 എന്ന നിലയില്‍ തകര്‍ന്നതാണ്. പക്ഷേ, മുഹമ്മദ് നബിയും (35 നോട്ടൗട്ട്, 5 ഫോര്‍), ഗുല്‍ബുദീന്‍ നെയ്ബും (35 നോട്ടൗട്ട്, നാല് ഫോര്‍, ഒരു സിക്‌സ്) ഏഴാം വിക്കറ്റില്‍ പാക് ബോളിംഗിനെ അടിച്ചൊതുക്കി. ഇരുവരും ചേര്‍ന്ന് 71 റണ്‍സിന്റെ സഖ്യമുണ്ടാക്കിയതോടെ അഫ്ഗാനിസ്ഥാന് പൊരുതാവുന്ന സ്‌കോര്‍ ലഭിച്ചു. പാക് ബോളര്‍മാരില്‍ ഇമാദ് വാസിമിന് രണ്ട് വിക്കറ്റ് ലഭിച്ചു. ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും ഹസന്‍ അലിയും ഷദാബ് ഖാനും ഓരോ വിക്കറ്റ് വീതം പോക്കറ്റിലാക്കി. ആസിഫ് അലി പ്ലേയര്‍ ഓഫ് ദ മാച്ച്.