റിവേഴ്സ് സ്വിംഗിനായി പാകിസ്ഥാന്‍ ബോളര്‍മാര്‍ പന്തില്‍ കൃത്രിമം കാണിച്ചിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം

ക്രിക്കറ്റ് പന്ത് പഴകിയതിന് ശേഷം ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കാന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ചരിത്രപരമായി ഉപയോഗിക്കുന്ന ഏറ്റവും മാരകമായ ആയുധങ്ങളിലൊന്നാണ് റിവേഴ്‌സ് സ്വിംഗ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ഈ കലയിലൂടെ നിര്‍ജ്ജീവമായ ട്രാക്കുകളില്‍ വിക്കറ്റ് വീഴ്ത്താനുള്ള വഴികള്‍ കണ്ടെത്തി. എന്നിരുന്നാലും, ഇത് ബൗളര്‍മാര്‍ക്ക് എളുപ്പമുള്ള ഒന്നല്ല. കാരണം ഇതിന് എല്ലാവര്‍ക്കും ലഭിക്കാത്ത ഒരു പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമാണ്.

കാലക്രമേണ, ഏകദിനത്തില്‍ രണ്ട് പുതിയ പന്തുകള്‍ ഉപയോഗിക്കുന്നതോടെ ഈ പ്രതിഭാസം വിസ്മൃതിയിലാണ്. അടുത്തിടെ, ഇന്ത്യന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ പ്രവീണ്‍ കുമാര്‍ റിവേഴ്സ് സ്വിംഗിന്റെ സൂക്ഷ്മതകളെക്കുറിച്ച് തുറന്നുപറയുകയും അത് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ എല്ലാ ടീമുകളും പന്തില്‍ കൃത്രിമം കാണിക്കാറുണ്ടെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തു. എന്നിരുന്നാലും, പാകിസ്ഥാന്‍ കളിക്കാര്‍ അത് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ അല്‍പ്പം കൂടുതല്‍ ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘എല്ലാവരും അല്‍പ്പം ചെയ്യുന്നു, പാകിസ്ഥാന്‍ ബോളര്‍മാര്‍ കുറച്ചുകൂടി അധികം അത് ചെയ്യുന്നു. അതാണ് ഞാന്‍ കേട്ടത്. ഇപ്പോള്‍, എല്ലായിടത്തും ക്യാമറകളുണ്ട്. നേരത്തെ എല്ലാവരും അത് ചെയ്യുമായിരുന്നു. പക്ഷേ ആ കഴിവ് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയണം. റിവേഴ്സ് സ്വിംഗ് ചെയ്യാനുള്ള കഴിവ് ബോളര്‍ക്ക് ഉണ്ടായിരിക്കണം, അത് പഠിക്കണം- പ്രവീണ്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ റിവേഴ്‌സ് സ്വിംഗ് അവതരിപ്പിച്ചതിന്റെ ബഹുമതി പാകിസ്ഥാന്റെ സര്‍ഫറാസ് നവാസാണ്. ഈ തന്ത്രം പിന്നീട് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാനിലേക്ക് കൈമാറുകയും എക്കാലത്തെയും മാരകമായ ബൗളിംഗ് ജോഡികളായി അറിയപ്പെടുന്ന വസീം അക്രം, വഖാര്‍ യൂനിസ് എന്നിവരുടെ ഇതിഹാസ സീം-ബൗളിംഗ് ജോഡികള്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു.