പാക് പടയോട്ടം അവസാനിച്ചു; വേഡിന്റെ വെടിക്കെട്ടില്‍ ഓസീസ് ഫൈനലില്‍

ട്വന്റി20 ലോക കപ്പിലെ ആവേശം വിതറിയ രണ്ടാം സെമി ഫൈനലില്‍, ഫേവറിറ്റുകളായ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് അതിജീവിച്ച് ഓസ്‌ട്രേലിയ ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ മുന്നില്‍വച്ച 177 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിവച്ച് ഓസീസ് മറികടന്നു. സ്‌കോര്‍: പാകിസ്ഥാന്‍-176/4 (20 ഓവര്‍). ഓസ്‌ട്രേലിയ-177/5 (19). ഫൈനലില്‍ ഓസ്‌ട്രേലിയ കടുത്ത വൈരികളായ ന്യൂസിലന്‍ഡിനെ നേരിടും.

പാക് സ്‌കോര്‍ ചേസ് ചെയ്ത ഓസ്‌ട്രേലിയ വീറുറ്റ പോരാട്ടമാണ് കാഴ്ച്ചവച്ചത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും (0) സ്റ്റീവന്‍ സ്മിത്തും (5) പരാജയപ്പെട്ടെങ്കിലും പവര്‍ ഹിറ്റിംഗ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (30 പന്തില്‍ 49, മൂന്ന് ഫോര്‍, മൂന്ന് സിക്‌സ്) ഓസീസ് ഇന്നിംഗ്‌സിനെ മുന്നോട്ടുനയിച്ചു. മിച്ചല്‍ മാര്‍ഷ് (28, മൂന്ന് ഫോര്‍, ഒരു സിക്‌സ്) മാര്‍ക്വസ് സ്‌റ്റോയ്‌നസ് (40 നോട്ടൗട്ട്, രണ്ട് ഫോര്‍, രണ്ട് സിക്‌സ്) എന്നിവരും പാക് ബോളര്‍മാരെ തല്ലിയൊതുക്കി. എങ്കിലും നാല് വിക്കറ്റ് പിഴുത സ്പിന്നര്‍ ഷദാബ് ഖാന്‍ കളിയില്‍ പാകിസ്ഥാനെ നിലനിര്‍ത്തി. ഹാരിസ് റൗഫും ഹസന്‍ അലിയും റണ്‍സ് ധാരാളം വഴങ്ങിയിട്ടും പാകിസ്ഥാന്‍ ജയത്തിലേക്കെന്നു തോന്നിച്ചു.

പക്ഷേ, പരിചയസമ്പന്നനായ പാക് ഇടംകൈയന്‍ മാത്യു വേഡ് പാക് പടയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകളഞ്ഞു. അവസാന രണ്ട് ഓവറില്‍ ഓസീസിന് 22 റണ്‍സ് വേണ്ടിയിരുന്നു. പന്തെറിയാന്‍ എത്തിയത് പാകിസ്ഥാന്റെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി. മൂന്നാം പന്തില്‍ അഫ്രീദി പാകിസ്ഥാനെ വിജയത്തില്‍ എത്തിച്ചെന്നു തോന്നി. എന്നാല്‍ വേഡ് നല്‍കിയ ക്യാച്ച് ഹസന്‍ അലി കൈവിട്ടുകളഞ്ഞു. പിന്നാലെ അഫ്രീദിയെ തുടര്‍ച്ചയായി മൂന്ന് സിക്‌സുകള്‍ക്ക് പറത്തി വേഡ് (17 പന്തില്‍ 41*) ഓസീസിനെ കലാശക്കളത്തില്‍ എത്തിച്ചു. രണ്ട് ഫോറും നാല് സിക്‌സും വേഡിന്റെ ബാറ്റില്‍ നിന്ന് മൂളിപ്പറന്നു. അഫ്രീദിയുടെ ഓവറില്‍ സ്‌കൂപ്പ് ഷോട്ടുകളിലൂടെയാണ് വേഡ് രണ്ട സിക്‌സ് പറത്തിയത്.

നേരത്ത, നായകന്‍ ബാബര്‍ അസമും (39, അഞ്ച് ഫോര്‍) മുഹമ്മദ് റിസ്വാനും (67 മൂന്ന് ബൗണ്ടറി, നാല് സിക്‌സ്) ഫഖര്‍ സമാനുമാണ് (55 നോട്ടൗട്ട്, മൂന്ന് ഫോര്‍, നാല് സിക്‌സ് ) പാകിസ്ഥാന് മികച്ച സ്‌കോര്‍ ഒരുക്കിയത്. ഓസ്‌ട്രേലിയന്‍ ബോളര്‍മാരില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും പാറ്റ് കമ്മിന്‍സും ആദം സാംപയും ഓരോ വിക്കറ്റ് വീതവും പിഴുതു.