പാക് പടയോട്ടം തുടരുന്നു; നാലാം ജയത്തോടെ സെമിയില്‍

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പ് സൂപ്പര്‍ 12 റൗണ്ടിലെ നാലാം തുടര്‍ ജയത്തോടെ പാകിസ്ഥാന്‍ സെമിയിലേക്ക് ടിക്കറ്റെടുത്തു. പെരുമയൊന്നുമില്ലാത്ത നമീബിയയെ 45 റണ്‍സിനാണ് പാക് പട ഇക്കുറി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ രണ്ട് വിക്കറ്റിന് 189 റണ്‍സെടുത്തു. നമീബിയയുടെ മറുപടി 5ന് 144 ഒതുങ്ങി നിന്നു. ഇതോടെ രണ്ടാം ഗ്രൂപ്പില്‍ പാകിസ്ഥാന് നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റായി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക് ഇന്നിംഗ്‌സില്‍ ഒരിക്കല്‍ക്കൂടി നായകന്‍ ബാബര്‍ അസമും സഹ ഓപ്പണര്‍ മുഹമ്മദ് റിസ്വാനും അര്‍ദ്ധ ശതകങ്ങളുമായി നിറഞ്ഞാടി. ഒന്നാം വിക്കറ്റില്‍ ഇരുവരും 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഏഴ് ഫോര്‍ അടക്കം 70 റണ്‍സെടുത്ത ബാബര്‍ അസമാണ് ആദ്യം പുറത്തായത്, ഡേവിഡ് വെയ്‌സിന് വിക്കറ്റ്. എട്ട് ബൗണ്ടറികളും നാല് സിക്‌സും ഉള്‍പ്പെടെ 79 റണ്‍സെടുത്ത റിസ്വാന്‍ പുറത്താകാതെ നിന്നു. മുഹമ്മദ് ഹഫീസും (16 പന്തില്‍ 32, 5 ഫോര്‍) പാക് സ്‌കോറിന് വന്‍ കുതിപ്പേകി. അവസാന ഓവറില്‍ ജെ.ജെ. സ്മിത്തിനെ നാല് ഫോറും ഒരു സിക്‌സും അടക്കം 24 റണ്‍സിന് പറത്തിയ റിസ്വാന്‍ പാക് ടീമിന് നിനച്ചിരിക്കാത്ത സ്‌കോറും സമ്മാനിച്ചു.

ചേസ് ചെയ്ത നമീബിയ പൊരുതിയാണ് വീണത്. വെയ്‌സ് (43 നോട്ടൗട്ട്), ക്രെയ്ഗ് വില്യംസ് (40), സ്റ്റീഫന്‍ ബാര്‍ഡ് (29) എന്നിവര്‍ വിഖ്യാതരായ പാക് ബോളര്‍മാരെ കൂസലില്ലാതെ നേരിട്ടെങ്കിലും വിജയം എത്തിപ്പിടിക്കാന്‍ അതു പോരായിരുന്നു. പാകിസ്ഥാനുവേണ്ടി ഹസന്‍ അലി, ഇമാദ് വാസിം, ഹാരിസ് റൗഫ്, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പിഴുതു.

Read more