ഏകദിന ലോകകപ്പ്: പാകിസ്ഥാനെ തോല്‍പ്പിച്ചത് അമ്പയര്‍; വിമര്‍ശനവുമായി ഹര്‍ഭജന്‍

ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയപ്പെട്ട് അവര്‍ ടൂര്‍ണമെന്റിന് പുറത്തേക്കുള്ള വാതില്‍ തള്ളിത്തുറന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ഇപ്പോഴിതാ പാകിസ്ഥാന്റെ പരാജയത്തിന് പിന്നില്‍ മോശം അമ്പയറിംഗാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്.

മോശം അമ്പയറിംഗും മോശം നിയമങ്ങളുമാണ് പാകിസ്താനു ഈ മല്‍സരം നഷ്ടപ്പെടുത്തിയത്. ഐസിസി നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ബോള്‍ സ്റ്റംപുകളില്‍ പതിക്കുകയാണെങ്കില്‍ അതു ഔട്ട് തന്നെയാണ്. അംപയര്‍ ഔട്ടോ, നോട്ടൗട്ടോ വിളിച്ചോയെന്നതു വിഷയമല്ല. അല്ലെങ്കില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്താണ്? ഹര്‍ഭജന്‍ എക്സിലൂടെ ചോദിച്ചു.

മല്‍സരത്തില്‍ അമ്പയര്‍മാരുടെ ചില തീരുമാനങ്ങള്‍ക്കെതിരേ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ദക്ഷിണാഫ്രിക്കയുടെ അവസാന ബാറ്ററായ തബ്രെസ് ഷംസി എല്‍ബിഡബ്ല്യു കോളില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഒരു വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാന്‍ എട്ടു റണ്‍സ് വേണമെന്നിരിക്കെയായിരുന്നു സംഭവം.

പേസര്‍ ഹാരിസ് റൗഫെറിഞ്ഞ 46ാം ഓവറിലായിരുന്നു നാടകീയ സംഭവം. ഓവറിലെ അവസാന ബോളില്‍ റൗഫിന്റെ ഇന്‍സ്വിംഗര്‍ ഷംസിയുടെ പാഡില്‍ പതിച്ചു. പിന്നാല എല്‍ബിഡബ്ല്യുവിനായി പാക് താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ വിക്കറ്റ് അനുവദിച്ചില്ല. തുടര്‍ന്ന് പാക് ക്യാപ്റ്റന്‍ ബാബര്‍ ആസം റിവ്യു എടുക്കുകയും ചെയ്തു.

പിച്ച് ചെയ്ത ശേഷം അകത്തേക്കു വന്ന ബോള്‍ ലെഗ് സ്റ്റംപിന്റെ തൊട്ടുമുകളിലൂടെ ഉരസിയാണ് പുറത്തു പോവുകയെന്നു റീപ്ലേയില്‍ തെളിഞ്ഞു. പക്ഷെ അമ്പയറുടെ കോള്‍ കണക്കിലെടുത്ത് തേര്‍ഡ് അമ്പയര്‍ അതു നോട്ടൗട്ടും വിധിക്കുകയായിരുന്നു. ഇതു നിരാശയോടെ കണ്ടു നില്‍ക്കാനായിരുന്നു പാക് താരങ്ങളുടെ വിധി. പിന്നാലെ കേശവ് മഹാരാജ് ബൗണ്ടറിയിലൂടെ ദക്ഷിണാഫ്രിക്കയുടെ വിജയ റണ്‍സ് കണ്ടെത്തുകയും ചെയ്തു.